
റിയാദ്: സൗദി ജനറൽ എൻറർടെയ്മെൻറ് അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇറാൻ പൗരൻ യൂനുസ് ശഹ്മറാദിക്കാണ് ഖുർആൻ പാരാണത്തിൽ ഒന്നാം സ്ഥാനം. ബാങ്ക് വിളിയിൽ സൗദി പൗരൻ മുഹമ്മദ് ആലു ശരീഫും. യൂനുസിന് 30 ലക്ഷം റിയാലും മുഹമ്മദ് ആലുശരീഫിന് 20 ലക്ഷം റിയാലുമാണ് സമ്മാനം ലഭിച്ചത്.
ഖുർആൻ മത്സരത്തിൽ സൗദി പൗരൻ അബ്ദുൽ അസീസ് അൽഫഖിഹ് രണ്ടാം സ്ഥാനവും (20 ലക്ഷം റിയാൽ), മൊറോക്കൻ മത്സരാർഥി സക്കറിയ അൽസിറിക്ക് മൂന്നാം സ്ഥാനവും (10 ലക്ഷം റിയാൽ), സൗദി പൗരൻ അബ്ദുല്ല അൽദഗ്രി നാലാം സ്ഥാനവും (ഏഴ് ലക്ഷം റിയാൽ) നേടി. ബാങ്ക് വിളി മത്സരത്തിൽ ഇന്തോനേഷ്യൻ ദിയാഉദ്ദീൻ ബിൻ നസാറുദ്ദീന് രണ്ടാം സ്ഥാനവും (10 ലക്ഷം റിയാൽ), ലബനാൻ പൗരൻ റഹീഫ് അൽഹാജിന് മൂന്നാം സ്ഥാനവും (അഞ്ച് ലക്ഷം റിയാൽ), ബ്രിട്ടീഷുകാരൻ ഇബ്രാഹിം അസദിന് നാലാം സ്ഥാനവും (മൂന്ന് ലക്ഷം റിയാൽ) ലഭിച്ചു. ആകെ 1.20 കോടി റിയാലാണ് (26 കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത്.
വിജയികളെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആദരിച്ചു. ‘പെർഫ്യൂം ഓഫ് സ്പീച്ച്’ എന്ന പേരിൽ അതോറിറ്റി സംഘടിപ്പിച്ച മത്സരം ഇക്കഴിഞ്ഞ ജനുവരിയിലാണ് ആരംഭിച്ചത്. മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ചായിരുന്നു മത്സരം. ആദ്യ യോഗ്യതാ മത്സരങ്ങളിൽ 165 രാജ്യങ്ങളിൽ നിന്നുള്ള 50,000 ലധികം മത്സരാർഥികൾ പങ്കെടുത്തു. ഘട്ടങ്ങളായി നടന്ന മത്സരത്തിനൊടുവിൽ 50 പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്. എം.ബി.സി ചാനലും ശാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഫൈനൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
Read also: ‘നിതാഖാത്’ ഗുണം ചെയ്തു; സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam