
റിയാദ്: ആഭ്യന്തര സംഘർഷം കൊടുമ്പിരി കൊണ്ട സുഡാനില്‍നിന്ന് ‘ഓപറേഷൻ കാവേരി’യിലൂടെ കേന്ദ്ര സർക്കാർ ഒഴിപ്പിച്ച 561 ഇന്ത്യക്കാരിൽ 360 പേരെ ജിദ്ദ വഴി ഡൽഹിയിൽ എത്തിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.
രക്ഷാദൗത്യം തുടങ്ങിയ ചൊവ്വാഴ്ച ആദ്യസംഘം ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സുമേധ കപ്പലിലും ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലും ജിദ്ദയിലെത്തിച്ചവരെയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ഇതിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് നേതൃത്വം നൽകുന്നത്. ജിദ്ദയിലെ ഇന്ത്യൻ സ്കൂളിലൊരുക്കിയ ക്യാമ്പിൽ വിശ്രമിച്ച ശേഷം സംഘങ്ങളായാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത്. ആദ്യ സംഘത്തെ ജിദ്ദ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ വിമാനത്താവളത്തിൽ മന്ത്രി മുരളീധരൻ നേരിട്ടെത്തി യാത്രയാക്കി.
അടുത്ത സംഘവുമായി മറ്റൊരു വിമാനം മുംബൈയിലേക്കും പോകും. അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണിതെന്ന് യാത്രയയപ്പിന് ശേഷം മന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിനും ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി നന്ദി അറിയിച്ചു.
ജിദ്ദയിലെത്തുന്നവരെ സ്വീകരിക്കുന്നത് മന്ത്രി വി. മുരളീധരനോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസിൻ ഹമദ് അൽഹിംലി, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലം എന്നിവരും ഇന്ത്യൻ മിഷനിലെയും വിവിധ സൗദി വകുപ്പുകളിലെയും മറ്റ് ഉദ്യോഗസ്ഥരുമാണ്.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലാണ് ഇന്ത്യാക്കാർ അധികവുമുള്ളത്. മൂവായിരത്തോളം പേരുണ്ടെന്നാണ് കണക്ക്. ഘട്ടംഘട്ടമായി ഒഴിപ്പിക്കാനുള്ള നടപടികളൂടെ ഭാഗമായി ആളുകളെ മുഴുവൻ പോർട്ട് സുഡാനിൽ എത്തിച്ച ശേഷം കപ്പലിലും വിമാനങ്ങളിലും കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സുഡാനിലെ ഇന്ത്യൻ എംബസിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയതിനെ തുടർന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ മന്ത്രി വി. മുരളീധരൻ ചൊവ്വാഴ്ച ഉച്ചക്കാണ് ജിദ്ദയിലെത്തിയത്. മുഴുവനാളുകളെയും ഇന്ത്യയിലെത്തിക്കുന്നതു വരെ മന്ത്രിയും ദൗത്യസംഘവും ജിദ്ദയിൽ തുടരും.
Read also: ജ്വല്ലറി ഷോറൂമിലെ മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളെന്ന് കണ്ടെത്തി; എല്ലാവരും പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam