Gulf News : ഒരാഴ്‍ചയ്‍ക്കിടെ 474 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു

By Web TeamFirst Published Dec 8, 2021, 1:34 PM IST
Highlights

കുവൈത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ 474 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 474 താമസ നിയമലംഘകരെ (residence law violators) അറസ്റ്റ് ചെയ്‍തു. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം (Ministry of Interior) പുറത്തുവിട്ടത്. പിടികൂടിയ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് (deportation centre) മാറ്റി.

താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും പരമാവധിപ്പേരുടെ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

click me!