
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്‍ഡുകളില്‍ 11,958 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 6481 പേര്‍ ഇഖാമ നിയമലംഘകരും 3427 നുഴഞ്ഞുകയറ്റക്കാരും 2050 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. ജൂണ്‍ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായവരാണ് ഇത്രയും പേര്‍.
അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 403 പേരും അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 90 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തൊഴില്‍, ഇഖാമ നിയമലംഘകര്‍ക്കും അതിര്‍ത്തി നിയമലംഘകര്‍ക്കും താമസ, യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ എട്ടു പേരും ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇക്കാലയളവില്‍ 7005 പ്രവാസികളെയാണ് സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
അധികൃതരുടെ പിടിയിലായ 33,160 പേര്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവരില്‍ 27,665 പേര്‍ പുരുഷന്മാരും 5,495 പേര്‍ സ്ത്രീകളുമാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിന് താത്കാലിക യാത്രാ രേഖകള്‍ സംഘിപ്പിക്കുന്നതിനു വേണ്ടി 24,529 പേര്‍ക്ക് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. 2564 പേരെ നാടുകടത്താന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഘട്ടത്തിലെത്തിയെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ