
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) അബഹ നാടുകടത്തൽ കേന്ദ്രത്തിൽ (Abha Deportation Centre) കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയഞ്ച് ഇന്ത്യക്കാരാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് (Saudi Airlines) വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.
അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്. അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത് മേധാവി കേണൽ മുഹമ്മദ് മാന അൽ ബിഷറി, ഉപമേധാവി സാലിം ഖഹ്‍താനി, ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അബഹ നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിലെ മറ്റ് ഉദ്യോഗസ്ഥരും നൽകിയ നിസ്സീമമായ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്.
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള പതിനെട്ടു പേരുടെ നിയമ തടസ്സങ്ങൾ ഒരാഴ്‍ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ നായർ അറിയിച്ചു. അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹ്യ പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി ബിജു കെ നായർക്കൊപ്പം ഉണ്ടായിരുന്നു.
റിയാദ്: ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക (Makkah), മദീന Medina) ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി.
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് (Expatriates in Saudi Arabia) പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് Final exit by employers) റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്) (Saudi Passport Directorate) ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് (Probation period) ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക.
പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം ഇത് റദ്ദാക്കാനോ ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ല. പേപ്പര്‍ രഹിത ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആശയം നടപ്പാക്കുന്നതിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമായും നടപടിക്രമങ്ങള്‍ എളുപ്പാമാക്കാന്‍ ശ്രമിച്ചുമാണ് പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം ആരംഭിച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam