
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്‍റെ മാതാവ് ഫാത്തിമ. ഇനിയും കേസ് നീട്ടരുത്. കേസ് ഇങ്ങനെ നീട്ടീവയ്ക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും അത് വേഗത്തിൽ കണ്ടെത്തണമെന്നും ഫാത്തിമ പറഞ്ഞു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. മാറ്റിയത് ജനുവരി 15ലേക്കാണ്. അന്ന് രാവിലെ 8 മണിക്ക് കേസ് പരിഗണിക്കും.
മോചന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 12ലേത് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്. എന്നാല്‍ ഇന്നും കേസ് മാറ്റിവെക്കുകയായിരുന്നു. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു.
Read Also - അബ്ദുൽ റഹീം കേസിൽ ഇന്നും മോചന ഉത്തരവില്ല; റിയാദ് കോടതിയിൽ കേസ് വീണ്ടും മാറ്റി
ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഡിസംബര്‍ 30ലേക്ക് വീണ്ടും കോടതി സിറ്റിങ് നിശ്ചയിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ