മകളുടെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ കമ്പനിയിലെ വെയർഹൗസ് ജീവനക്കാരനായിരുന്ന ഇദ്ദേഹം താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിയാദ്: മകളുടെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിയെത്തി രണ്ട് മാസം തികയുന്നതിനിടെ ഇന്ത്യൻ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് മുർഷിദാബാദ് റാംനഗർ സ്വദേശിയായ സിയാഹുൽ ഹുസൈൻ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ഉബൈദ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ വെയർഹൗസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ് ക്രസൻറിന്‍റെ സഹായത്തോടെ അടിയന്തര പ്രഥമശുശ്രൂഷ നൽകി ഉബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിന്‍റെ വലിയൊരു സന്തോഷത്തിന് ശേഷം പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയ ഇദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗം പ്രവാസി സുഹൃത്തുക്കൾക്കും കുടുംബത്തിനും വലിയ നടുക്കമായി. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് പരേതെൻറ കുടുംബം. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കമ്പനി അധികൃതർ റിയാദിലെ മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ സഹായം തേടിയതിനെ തുടർന്ന് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്ഹാഖ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, വലീദ് ഖാൻ മമ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.