
ദില്ലി: ഫെബ്രുവരി 25ന് വിയന്നയില്‍ നിന്ന് ദില്ലിയിലേക്കുള്ള എ.ഐ 154 വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമുള്ള നടപടികള്‍ പാലിക്കണമെന്ന് എയര്‍ ഇന്ത്യ. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. നിലവില്‍ രണ്ട് പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് ദില്ലിയിലെത്തിയ വ്യക്തിക്ക് പുറമെ ദുബായില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നേരത്തെ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടു. ചികിത്സയിലുണ്ടായിരുന്ന അവസാന വ്യക്തി വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ നിരീക്ഷണത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ