മേഖലയിലെ സംഘർഷം കാരണം വിമാനത്താവളങ്ങൾ അടച്ചതിനാൽ വിദേശത്ത് കുടുങ്ങിയ സർക്കാർ ജീവനക്കാർക്ക് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത ഈ കാലയളവ് ഔദ്യോഗിക ഡ്യൂട്ടിയായി പരിഗണിക്കുമെന്നും, ഇത് ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കയിലായിരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണെന്നും കമ്മീഷൻ അറിയിച്ചു.

കുവൈത്ത് സിറ്റി: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതിനാൽ കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർക്ക് സിവിൽ സർവീസ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ഇത്തരത്തിൽ ജോലിക്ക് ഹാജരാകാത്ത കാലയളവ് 'ഔദ്യോഗിക ജോലി സമയമായി' കണക്കാക്കുമെന്ന് സി.എസ്.സി അറിയിച്ചു. നിലവിലെ സംഘർഷാവസ്ഥ കാരണം മടക്കയാത്ര തടസ്സപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാനുഷികമായ പരിഗണന നൽകാൻ സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും കമ്മീഷൻ നിർദ്ദേശം നൽകി.

അനുവദിക്കപ്പെട്ട അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കേണ്ട ദിവസങ്ങൾ മുതൽ കുവൈത്തിൽ തിരിച്ചെത്തുന്നതുവരെയുള്ള കാലയളവ് ഡ്യൂട്ടിയായി തന്നെ പരിഗണിക്കും. ഈ കാലയളവിൽ തങ്ങൾ കുവൈത്തിന് പുറത്തായിരുന്നുവെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ജീവനക്കാർ ഹാജരാക്കണം. അവധിക്ക് ശേഷമുള്ള ഈ പ്രത്യേക കാലയളവ് ജീവനക്കാരന്റെ മേലുദ്യോഗസ്ഥൻ വിലയിരുത്തി അംഗീകരിക്കും. സംഘർഷം കാരണം വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിലേക്ക് പോയ ഒട്ടേറെ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി ജീവനക്കാർക്ക് വലിയ ആശ്വാസമാണ് സിവിൽ സർവീസ് കമ്മീഷന്റെ ഈ പുതിയ തീരുമാനം.