
ദോഹ: ഖത്തറില്‍ അല്‍ വാസ്മി സീസണ്‍ എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി രാജ്യത്ത് മഴക്കാലമായിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മേഘങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ കാലയളവില്‍ പൊതുവെ നല്ല മഴ ലഭിക്കുമെന്നാണ് സൂചന.
ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ തന്നെ നല്ല മഴ ലഭിക്കുന്നത് വരും ദിവസങ്ങളിലും നല്ല മഴ ലഭിക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം ഇടിയോടു കൂടിയ മഴയാണ് ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും മഴ പെയ്‍തത്.
പകൽ സമയം ചൂടും രാത്രി പൊതുവേ മിതമായ കാലാവസ്ഥയുമാകും ഖത്തറില്‍ ഈ സമയങ്ങളില്‍ അനുഭവപ്പെടുക. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റും രൂപപ്പെടും. വിവിധ ഇനങ്ങളില്‍പെട്ട പ്രാദേശിക സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളരെ സഹായകമാണ് അൽ വാസ്‍മി സീസണ്‍.
ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ
ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഇതിനുള്ള വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ വിസാ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ശമ്മാരിയാണ് അറിയിച്ചത്.
ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വിസ നല്‍കുമെന്ന് നേരത്തെ തന്നെ സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും കൂടി അവസരം നല്‍കുന്നത്. പൂര്‍ണമായും സൗജന്യമായാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസ അനുവദിക്കുക. എന്നാല്‍ വിസ പ്ലാറ്റ്‍ഫോമില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയായിരിക്കും ഈ വിസകളുടെ കാലാവധി. അതായത് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ ആരാധകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ