
റിയാദ്: സൗദി അറേബ്യയില്‍ യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയെയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ മറ്റൊരു യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജിദ്ദ അപ്പീല്‍ കോടതി വധശിക്ഷ ശരിവെച്ചത്.
ഒന്നര മാസം മുമ്പാണ് നിഷ്‍ഠൂരമായ കൊലപാതകം നടന്നത്. സൗദി എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് പെട്രോള്‍ ഒഴിച്ച ശേഷം വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ചു. മരണവെപ്രാളത്തില്‍ പിടയുന്നതിനിടെ താന്‍ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദര്‍ അല്‍ഖര്‍ഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സൗദിയില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം. കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് അപ്പീലില്‍ പ്രതി വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി. അതേസമയം വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന് ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ അര്‍ഖര്‍ദി പറഞ്ഞു.
Read also: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയില്‍ പിഴവ്; ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam