സൗദി അറേബ്യയില്‍ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

By Web TeamFirst Published Feb 16, 2021, 6:03 PM IST
Highlights

ചൊവ്വാഴ്‍ച രാവിലെയാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണ ശ്രമമുണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് അറബ് സഖ്യസേന ,ഡ്രോണ്‍ വെടിവെച്ചിട്ടത്. 

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ചൊവ്വാഴ്‍ച രാവിലെയാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണ ശ്രമമുണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് അറബ് സഖ്യസേന ,ഡ്രോണ്‍ വെടിവെച്ചിട്ടത്. വിമാനത്താവളത്തിന്റെ പരസരങ്ങളില്‍ ഇവയുടെ അവശിഷ്ടങ്ങള്‍ പതിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണമെന്നും ഇറാന്റെ പിന്തുണയോടെ യെമനിലെ സനായില്‍ നിന്നാണ് ഇവ വിക്ഷേപിച്ചതെന്നും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ലെന്നും സര്‍വീസുകള്‍ മുന്‍നിശ്ചയ പ്രകാരം തന്നെ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും മറ്റ് നിയന്ത്രണങ്ങളൊന്നുമില്ല. ഫെബ്രുവരി പത്തിന് അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു വിമാനത്തിന് തീപ്പിടിച്ചിരുന്നു. എന്നാല്‍ തീ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കാനായതിനാല്‍ വലിയ അപകടമുണ്ടായില്ല. അതിന് ശേഷം ഫെബ്രുവരി 13നും വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണ ശ്രമമുണ്ടായി.

click me!