
മസ്‌കറ്റ്: ഒമാനിലെ പ്രവാസികളില്‍ കൊവിഡ് 19 മൂലമോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ യാത്ര ചെയ്യുവാന്‍ കഴിയാതെ വരുന്നവര്‍ക്ക് അവരുടെ താമസസ്ഥലത്തെത്തി വൈദ്യപരിചരണം നല്‍കുന്ന പദ്ധതിയായ് ആസ്റ്റര്‍@ഹോം(Aster@Home) ഒമാനിലെ പ്രവാസിക്ക് പ്രയോജനകരമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി(Indian Ambassador) അമിത് നാരംഗ്. 200 കിടക്കകളോട് കൂടി ഒമാനില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മള്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിയായ 'ആസ്റ്റര്‍ റോയല്‍'ന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം ഒമാനില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ അവരുടെ വീടുകളില്‍ എത്തി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയും എല്ലാ പരിചരണവും നല്‍കുകയും ചെയ്യുന്ന 'ആസ്റ്റര്‍ ദില്‍സേ' എന്ന പദ്ധതിയുടെ രജിസ്‌ട്രേഷനും സ്ഥാനപതി നിര്‍വഹിച്ചു. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ള 'കെയര്‍ ഈസ് ജസ്റ്റ് ആന്‍ ആസ്റ്റര്‍ എവേ'പദ്ധതിയുടെ ഭാഗമായ രണ്ടു ചികിത്സ സേവനങ്ങളാണ് 'ആസ്റ്റര്‍ @ ഹോം' ഉം ആസ്റ്റര്‍ ദില്‍സേ'യും. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഉടന്‍ പ്രവര്‍ത്തനത്തിന് തയ്യാറാകുന്ന ക്വാട്ടിനറി കെയര്‍ ആസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ട്രാന്‍സ്പ്ലാന്റ് അടക്കമുള്ള സങ്കീര്‍ണങ്ങളായ ചികിത്സകള്‍ ലഭ്യമാകും. ഇതുമൂലം ഒമാനില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചികിത്സ തേടി പോകുന്ന രീതിക്ക് വീരാമമാകുമെന്ന് സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
വിദഗ്ദ്ധരായ സ്വദേശി ഡോക്ടമാരുടെയും ഇന്ത്യയിലെ പ്രഗത്ഭരായ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍, റോബോട്ടിക് ശാസ്ത്രക്രിയ അടക്കമുള്ള അത്യാധുനിക സംവിധനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം എന്നിവയിലൂടെ ഓരോ രോഗിക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാങ്കേതിക കാരണം മൂലം ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് അഥിതികളോട് സംസാരിച്ചത്.ചടങ്ങില്‍ ആസ്റ്റര്‍ കേരള- ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ: ആഷിക് സൈനു (മെഡിക്കല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍), ഡോ: അഷന്തു പാണ്ഡെ ( സി.ഇ.ഒ ആസ്റ്റര്‍ ഒമാന്‍) ഡോ: ഷിനൂപ് രാജ് (സി.ഒ.ഒ ആസ്റ്റര്‍ ഒമാന്‍ ) എന്നിവര്‍ മസ്‌ക്കറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികളുമായി ഒമാനിലെ ആതുരസേവന രംഗത്തെ പ്രധാന വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam