
മനാമ: തപാൽ പാക്കേജിനുള്ളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രവാസി യുവാവിന് 5 വർഷത്തെ ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി. കൂടാതെ 3000 ദിനാർ പിഴയടക്കുകയും വേണം. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതി 24 വയസ്സുകാരനായ പാകിസ്താനിയാണെന്ന് അധികൃതർ അറിയിച്ചു.
പാക്കേജിനുള്ളിലായി വാഷിൻ മെഷീൻ കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ആദ്യം നടത്തിയ തപാൽ പരിശോധനയിൽ അധികൃതർക്ക് മയക്കുമരുന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഈ പാക്കേജ് തെറ്റായ വിലാസത്തിൽ ജലബിയ മേഖലയിൽ താമസിക്കുന്ന ഒരു ബഹ്റൈനി പൗരന്റെ വീട്ടിൽ എത്തിച്ചേരുകയായിരുന്നു. ഓർഡർ ചെയ്ത എന്തോ ആണെന്ന് കരുതിയാണ് താൻ പാക്കേജ് തുറന്നതെന്നും തുറന്നപ്പോഴാണ് മറ്റെന്തോ ആണെന്ന് വ്യക്തമായതെന്നും ബഹ്റൈനി പൗരൻ പറഞ്ഞു. പാക്കേജിനുള്ളിൽ കുട്ടികളുടെ കളിപ്പാട്ടമായിരുന്നു. വാഷിങ് മെഷീന്റെ രൂപത്തിലുള്ള കളിപ്പാട്ടത്തിന്റെ ഒരു സ്ക്രൂ ഇല്ലാതിരുന്നത് അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും പാക്കേജിന് അധിക ഭാരം കൂടി അനുഭവപ്പെട്ടതോടെയാണ് കളിപ്പാട്ടം അഴിച്ച് നോക്കിയതെന്നും അയാൾ പറഞ്ഞു. സംശയം തോന്നിയ ഉടൻ തന്നെ അയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.
Read also: കൊടുവാൾ കൊണ്ട് ആക്രമിച്ച് പണം തട്ടിയെടുത്തു; വീഡിയോ പ്രചരിച്ചതോടെ പിടിച്ചുപറി സംഘം റിയാദിൽ അറസ്റ്റിൽ
ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കാണ് പാക്കേജ് കൈമാറിയത്. ഇവരുടെ പരിശോധനയിൽ കളിമണ്ണ് പോലെയുള്ള പദാർത്ഥങ്ങൾ കുത്തി നിറച്ചിരുന്ന കളിപ്പാട്ടത്തിനുള്ളിൽ നിന്ന് ചെറിയ പ്ലാസ്റ്റിക് ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. 439 ഗുളികകൾ ഉണ്ടായിരുന്നു. പാക്കേജിന്റെ ലേബലിൽ പ്രതിയുടെ പേരുണ്ടായിരുന്നു. അതിനാൽ അന്വേഷണത്തിൽ ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ബഹ്റൈനിൽ വിൽപ്പന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam