
മനാമ: ബഹ്റൈനില്‍ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയം മന്ത്രാലയങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാവിലെ എട്ട് മണി മുതലായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങുകയെന്നും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
റമദാന്‍ വ്രതാരംഭത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പതിവു പോലെ പ്രവൃത്തിസമയം പുനഃക്രമീകരിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ലെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പറയുന്നത്. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും.
യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു. പ്രതിദിനം ആറ് മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലി ഓവര്‍ ടൈം ജോലി ആയി കണക്കാക്കി ഇതിന് അധിക വേതനം നല്‍കണം.
യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലെ പ്രവൃത്തി സമയം. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും ജോലി സമയം.
Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി ബാലന്‍ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ