ബഹ്‌റൈനില്‍ ഫാ-ലാ-മി ‘22 സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

By Web TeamFirst Published Aug 8, 2022, 12:52 PM IST
Highlights

 പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു.

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി  ഫാ-ലാ-മി '22 എന്ന പേരില്‍ സമ്മർ ക്യാമ്പ് സഘടിപ്പിച്ചു. ഹമദ് ടൗൺ ഹമലക്ക് സമീപം പൂരിയിലെ അൽ നസീം പൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കുടുംബങ്ങളുടെയും കലാ പരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. ശേഷം 
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടത്തി. 

വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് വെള്ളിയാഴ്ച പുലർച്ചെ നാലുമണി വരെ നീണ്ടുനിന്നു. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു. ജില്ലാ ഭാരവാഹികളായ മാസിൽ പട്ടാമ്പി, യഹ്‌യ വണ്ടുംതറ, ഷഫീഖ് വല്ലപ്പുഴ, ആഷിഖ് പത്തിൽ, ഫൈസൽ വടക്കഞ്ചേരി, അനസ് നാട്ടുകൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് നിസാമുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് വി.വി തൃത്താല ക്യാമ്പിന് ആശംസകൾ നേർന്നു. നൗഫൽ കെപി പടിഞ്ഞാറങ്ങാടി നന്ദി പറഞ്ഞു.

Read more: യാദ് എയര്‍പോര്‍ട്ട് വിവരങ്ങള്‍ അറിയാന്‍ വാട്‌സ് ആപ് സൗകര്യം

ബഹ്റൈനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു, നാല് പേരെ ആശുപത്രിയിലേക്ക് മാറ്റി
മനാമ: ബഹ്റൈനില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗുദൈബിയയിലായിരുന്നു സംഭവം. ഹസ്സാന്‍ ബിന്‍ സാബിത് അവന്യുവില്‍ ബനാന ലീഫ് തായ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന അഞ്ച് നില കെട്ടിടത്തിലായിരുന്നു അപകടം.

കെട്ടിടത്തിലെ താമസക്കാരായ ഇരുപതിലധികം പേരെ ഇവിടെ നിന്ന് അഗ്നിശമന സേന ഒഴിപ്പിച്ചു. നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളും ഇവിടെ താമസിച്ചിരുന്നു. നാല് ഫയര്‍ എഞ്ചിനുകളും 17 അഗ്നിശമന സേനാ അംഗങ്ങളും തീ നിയന്ത്രണമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി. അതേസമയം കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ മാത്രമാണ് തീപിടിച്ചതെന്നും മറ്റ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നാശനഷ്ടങ്ങളൊന്നുമില്ലെന്നും താമസക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങളിലും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.

പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇടനാഴിയിലേക്കും ചെറിയ തോതില്‍ തീ പടര്‍ന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലായിടത്തും പുക നിറഞ്ഞതായി താമസക്കാര്‍ പറഞ്ഞു. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്ന സാഹചര്യമാണ് നേരിട്ടതെന്നും പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി ആളുകളെ രക്ഷപെടുത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു. 

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 17 സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. നാല് ഫയര്‍ എഞ്ചിനുകളും ഉപയോഗിച്ചു. കെട്ടിടത്തിലെ 20 താമസക്കാരെ ഒഴിപ്പിച്ചു. അവശനിലയിലായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. 

Read also: നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

click me!