സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 13, 2022, 12:20 PM IST
Highlights

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും പരസ്യമായി കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്.

മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍ത രണ്ട് പേര്‍ ബഹ്റൈനില്‍ അറസ്റ്റിലായി. ഇവരില്‍ ഒരാള്‍ 17 വയസുകാരനാണെന്നും അധികൃതര്‍ അറിയിച്ചു. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്.

രണ്ട് പ്രതികളെയും വളരെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും പരസ്യമായി കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്.

പ്രായപൂര്‍ത്തായാകാത്ത പ്രതിയുടെ വിചാരണ മൈനര്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. പ്രതികളില്‍ രണ്ടാമത്തെയാളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കായി സോഷ്യല്‍ വര്‍ക്കറുടെ മുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളുടെ വിചാരണ കറക്ഷണല്‍ ജസ്റ്റിസ് കോടതിയിലേക്ക് കൈമാറി. 

'അഭിപ്രായ പ്രകടനത്തിലുള്ള സ്വാതന്ത്ര്യം ബഹ്റൈന്‍ ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ആ അവകാശം ശരിയായ രീതിയില്‍ ഉപയോഗിക്കണം. മതത്തിന്റെ പവിത്രതയെ ഇകഴ്‍ത്തുന്ന രീതിയിലും ജനങ്ങളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന രീതിയിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സംഭവിച്ചത്. സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ പ്രവൃത്തികള്‍. അതുകൊണ്ടുതന്നെ അവ ക്രിമിനല്‍ കുറ്റമാണ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ പ്രതികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Read also: മദ്യപിച്ച് റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും

click me!