
കുവൈത്ത് സിറ്റി: കുവൈത്തിൽ 3,000 കുവൈത്തി ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകൾ നടത്തുന്നവർക്ക് ഇനി കുറഞ്ഞത് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കേണ്ടത് നിർബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദ ധനസഹായം നിയന്ത്രിക്കുന്നതിനുമായി എക്‌സ്‌ചേഞ്ച് കമ്പനികൾ നടപ്പാക്കിയ പുതിയ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ഉപഭോക്താക്കൾ അയക്കുന്ന പണം അവരുടെ പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടുന്നതാണോ, അതിന് നിയമാനുസൃതമായ ഉറവിടമുണ്ടോ എന്നത് ഉറപ്പാക്കുകയാണ് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. മുൻപ് സാധാരണയായി 10,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്കോ, ഉപഭോക്താവിന്റെ കെവൈസി വിവരങ്ങളുമായി പൊരുത്തപ്പെടാത്ത വലിയ ഇടപാടുകൾക്കോ മാത്രമാണ് ഇത്തരത്തിലുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നത്. പുതിയ പരിശോധനാ നടപടികൾ വഴി സാമ്പത്തിക ഇടപാടുകളുടെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും വ്യക്തമായ സാമ്പത്തികമോ നിയമപരമോ ആയ അടിസ്ഥാനമില്ലാത്ത ഇടപാടുകൾ കണ്ടെത്താനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി, ഒരാൾക്ക് ഒരു ദിവസം പരമാവധി 1,000 ദിനാർ വരെ മാത്രമേ പണമായി അയയ്ക്കാൻ അനുവദിക്കൂ. അതിലധികം തുക അയക്കണമെങ്കിൽ ബാങ്കിംഗ് സംവിധാനത്തിലൂടെയും ആവശ്യമായ രേഖകളോടെയും മാത്രമേ സാധിക്കൂ. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് കമ്പനികളിലെ അക്കൗണ്ടിംഗ് രേഖകളും നിയമാനുസൃത നടപടിക്രമങ്ങളും പരിശോധിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഫീൽഡ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. 2013-ലെ നിയമം നമ്പർ 106 പ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധനകൾ.
ഉപഭോക്താക്കളുടെ പണത്തിന്റെ ഉറവിടം നിയമാനുസൃതമാണോയെന്ന് ഉറപ്പുവരുത്തുന്നതിനും, കണ്ടെത്തുന്ന നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങളും സെൻട്രൽ ബാങ്ക് ആവശ്യപ്പെടുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് നിർദേശങ്ങൾക്കനുസൃതമായി കുവൈത്തിന്റെ സാമ്പത്തിക-നിയമപരമായ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്.
സമീപകാല വിലയിരുത്തലുകൾ പ്രകാരം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. തീവ്രവാദ ധനസഹായം തടയൽ, സാമ്പത്തിക ഉപരോധങ്ങൾ, ആയുധ വ്യാപനത്തിന് ധനസഹായം തടയൽ, ലാഭേച്ഛയില്ലാത്ത സംഘടനകളുടെ മേൽനോട്ടം, കമ്പനികളുടെ സുതാര്യത, യഥാർത്ഥ ഉടമസ്ഥരുടെ വിവരങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം, അന്താരാഷ്ട്ര നിയമ സഹകരണം തുടങ്ങിയ മേഖലകളിലാണ് പ്രധാന പുരോഗതി കൈവരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഈ പരിഷ്‌കാരങ്ങൾ കുവൈത്തിന്റെ സാമ്പത്തിക സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, സുതാര്യത വർധിപ്പിക്കുകയും, കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനുമെതിരായ രാജ്യത്തിന്റെ നടപടികളിലുള്ള അന്താരാഷ്ട്ര വിശ്വാസം കൂടുതൽ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam