പിടിയിലായ നിയമലംഘകരെ ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ അവർക്കെതിരെ നിയമപരമായ പിഴ ചുമത്തുന്നടക്കമുള്ള നടപടികൾ സ്വീകരിക്കും.
റിയാദ്: സൗദി അറേബ്യയിൽ സംശയാസ്പദമായ 117 ബിനാമി ബിസിനസ് ഇടപാട് കേസുകൾ കൂടി കണ്ടെത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ സൗദിയുടെ ബിനാമി ഇടപാടുകൾ ഇല്ലാതാക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്. ഒരു മാസത്തിനിടയിൽ 6663 പരിശോധനകളാണ് നടത്തിയത്. വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ബിനാമി കുറ്റകൃത്യങ്ങളും ലംഘനങ്ങളും നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിത്.
പുരുഷന്മാരുടെ സലൂണുകൾ, റെസ്റ്റോറൻറുകൾ, കാർ വർക്ക്ഷാപ്പുകൾ, കാറ്ററിങ്, കരാർ സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചവയിലുൾപ്പെടും. പിടിയിലായ നിയമലംഘകരെ ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ അവർക്കെതിരെ നിയമപരമായ പിഴ ചുമത്തുന്നടക്കമുള്ള നടപടികൾ സ്വീകരിക്കും.
അഞ്ച് വർഷം വരെ തടവ്, 50 ലക്ഷം റിയാൽ വരെ പിഴ, കള്ളപ്പണം പിടിച്ചെടുക്കൽ, കണ്ടുകെട്ടൽ എന്നിവയാണ് ബിനാമി ഇടപാടുകാരെ കാത്തിരിക്കുന്ന ശിക്ഷ. കൂടാതെ സ്ഥാപനം അടച്ചുപൂട്ടൽ, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കൽ, വാണിജ്യ പ്രവർത്തനങ്ങളിൽ നിന്ന് തടയൽ, സകാത്ത്, ഫീസ്, നികുതികൾ എന്നിവ വസൂലാക്കൽ, കുറ്റം പരസ്യപ്പെടുത്തൽ, വിദേശികളാണെങ്കിൽ നാടുകടത്തൽ, ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കൽ എന്നീ ശിക്ഷാ നടപടികളുമുണ്ടാവും.