കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി രാധാകൃഷ്ണൻ പാലത്ത് (62) താമസസ്ഥലത്ത് വീണു മരിച്ചു. മണിക്കൂറുകൾക്ക് ശേഷം സുഹൃത്തുക്കളും സ്പോൺസറും ചേർന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിയാദ്: താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി. പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടിൽ രാധാകൃഷ്ണൻ പാലത്ത് (62) ആണ് മരിച്ചത്. റിയാദിലെ മലസ് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. താമസസ്ഥലത്ത് വീണതിനെത്തുടർന്ന് മണിക്കൂറുകളോളം രാധാകൃഷ്ണൻ സഹായമില്ലാതെ അവിടെത്തന്നെ കഴിയേണ്ടി വന്നു. രാത്രി വൈകിയിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സ്പോൺസറും പൊലീസിന്‍റെ സഹായത്തോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ ബാലകൃഷ്ണൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുപ്രിയ, മക്കൾ: സ്നേഹ കൃഷ്ണൻ, സോനാ കൃഷ്ണൻ. മരുമകൻ: ശരത് കൃഷ്ണ (ദുബൈ). നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ അസ്​ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, ഷജീഷ് എന്നിവർ ഇതിനായുള്ള നടപടികൾക്ക് രംഗത്തുണ്ട്.