
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ യുഎഇയിലെ ബുര്‍ജ് ഖലീഫയിൽ വിശേഷ ദിവസങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ട ലൈറ്റുകള്‍ തെളിയുന്നതും ആശംസകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതും സാധാരണയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബുര്‍ജില്‍ തെളിഞ്ഞത് ദുബൈ ഭരണാധികാരിയുടെ ചെറുമകന്‍റെ ചിത്രമാണ്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചെറുമകനായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണ് ദുബൈയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളായ ബുര്‍ജ് ഖലീഫയിലും ബുര്‍ജ് അല്‍ അറബിലും തെളിഞ്ഞത്. യുകെയിലെ റോയല്‍ മിലിറ്ററി അക്കാദമി സാന്‍ഡ്ഹസ്റ്റില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ രാജകുടുംബത്തിലെ ഇളമുറക്കാരനായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദിന് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ചിത്രം തെളിഞ്ഞത്.
Read Also - ദുബൈ എയർപോർട്ട് വഴിയുള്ള യാത്രക്കാരേ; പ്രത്യേക അറിയിപ്പുമായി അധികൃതർ, ഈ ദിവസങ്ങളിൽ കടന്നുപോകുക 52 ലക്ഷം പേർ
ദുബൈ ഗവണ്‍മെന്‍റ് മീഡിയ ഓഫീസിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ദുബൈ റോഡുകളിലെ ഇന്‍റലിജന്‍സ് ട്രാഫിക് സംവിധാനത്തിന്‍റെ ഭാഗമായുള്ള ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ശൈഖ് മുഹമ്മദിന് ആശംസകളറിയിച്ച് ചിത്രം തെളിഞ്ഞത്.
കമ്മീഷനിങ് കോഴ്സ് 241ന്‍റെ ബിരുദദാന ചടങ്ങില്‍ റോയല്‍ മിലിറ്ററി അക്കാദമി സാന്‍ഡ്ഹസ്റ്റില്‍ നടന്ന സോവറിന്‍സ് പരേഡില്‍ മികച്ച അന്താരാഷ്ട്ര കേഡറ്റിനുള്ള ഇന്‍റര്‍നാഷണല്‍ സ്വോഡ് അംഗീകാരവും ശൈഖ് മുഹമ്മദിന് ലഭിച്ചിരുന്നു. അക്കാദമിയുടെ ചരിത്രത്തില്‍ ഈ അംഗീകാരം സ്വന്തമാക്കുന്ന നാലാമത്തെ എമിറാത്തിയാണ് ശൈഖ് മുഹമ്മദ്. മിലിറ്ററി, അക്കാദമിക്, പ്രാക്ടിക്കല്‍ പഠനങ്ങളില്‍ ആകെ മികച്ച മാര്‍ക്ക് നേടിയ ഇദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരവും സമ്മാനിച്ചു. രണ്ട് അംഗീകാരങ്ങളും ഒരുമിച്ച് ലഭിക്കുന്ന ആദ്യ എമിറാത്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam