
അബുദാബി: കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് അഭയം നല്‍കാനുള്ള യുഎഇ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകി 300 ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കി സ്വദേശി വ്യവസായി. എമിറാത്തി വ്യവസായിയായ ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍ ആണ് ഹോട്ടല്‍മുറികള്‍ വിട്ടു നല്‍കിയതെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അല്‍ ഹബാതൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് ഇദ്ദേഹം വിട്ടുനല്‍കിയത്. ഏകദേശം 600ലേറെ അധികം ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
കനത്ത മഴ; യുഎഇയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
അതേസമയം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്.
ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‍ച ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ മേഖലയിലാകെ യെല്ലാം അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.
യുഎഇയിലെ കനത്ത മഴ, വെള്ളപ്പൊക്കം; വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തി
യുഎഇ പ്രളയം; ഏഴ് പ്രവാസികള്‍ മരിച്ചു
അബുദാബി: യുഎഇയിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.
റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ടവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ