
കുവൈത്ത് സിറ്റി: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും സംഘവും ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ബുധനാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‍ദുള്ള അൽ യഹിയ നേരിട്ടെത്തി സ്വീകരിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി കാർഡിനൽ കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ശക്തമാക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രധാന വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും.
കുവൈത്തും വത്തിക്കാനും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കൂടിക്കാഴ്ചകൾ വലിയ പ്രാധാന്യമുണ്ട്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സഹകരണം ഉറപ്പാക്കുന്നതിനും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള സംവാദങ്ങൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. കുവൈത്തിലെ ഭരണനേതൃത്വവുമായി കാർഡിനൽ നടത്തുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർപ്പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ വത്തിക്കാനിലെ ഏറ്റവും ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കർദിനാൾ പരോളിൻ. അഹമ്മദിയിലെ 'ഔർ ലേഡി ഓഫ് അറേബ്യ' ചർച്ചിനെ 'മൈനർ ബസിലിക്ക'യായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന പ്രഖ്യാപന ചടങ്ങിന് അദ്ദേഹം നേതൃത്വം നൽകും. അറേബ്യൻ ഉപദ്വീപിൽ ഇത്തരമൊരു പദവി ഒരു പള്ളിക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam