ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Oct 6, 2022, 2:58 PM IST
Highlights

ഉറങ്ങിക്കിടക്കവേ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്റെ വധശിക്ഷ നടപ്പാക്കി. സൗദി വനിതയായ ഹുദൈദ ബിന്‍ത് ഉവൈദ് അല്‍ശാബഹിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുഹമ്മദ് ബിന്‍ അതിയ്യത്തുല്ല ബിന്‍ അംരി അല്‍ഹര്‍ബിക്ക് വധശിക്ഷ വിധിച്ചത്. ഉറങ്ങിക്കിടക്കവേ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മക്കയിലാണ് വധശിക്ഷ നടപ്പാക്കിയത്.

Read More:  വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

സമാനരീതിയില്‍ മറ്റൊരു കൊലപാതക കേസിലും രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിരുന്നു. പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പിലാക്കിയത്. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യന്‍ വീട്ടുജോലിക്കാരി ഫാത്തിമ മുഹമ്മദ് അസഫയുടെ വധശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ചയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. 

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടുജോലിക്കാരി നവാലിനെ 14 പ്രാവശ്യം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നവാലും സഹോദരനും വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് ജോലിക്കാരി നവാലിനെ കുത്തിയത്. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചത്. സഹോദരനും കുത്തേറ്റിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായി. കിങ് സല്‍മാന്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന നൗഫ് ഡ്യൂട്ടിക്ക് കയറിയപ്പോഴാണ് കുത്തേറ്റ വിവരം മകന്‍ വിളിച്ചു പറഞ്ഞത്.

പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച മകന്റെ ജീവന്‍ രക്ഷിക്കാനായി. മറ്റൊരു മുറിയില്‍ വാതിലടച്ച് ഇരുന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

click me!