
ദുബായ്: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. രാവിലെ പ്രാദേശിക സമയം 7.30ഓടെയാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിലെത്തിയത്. മൂന്ന് ദിവസത്തെ പര്യടനത്തിനിടെ രാജ്യത്തെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
കര്‍ശനമായ ഉപാധികളോടെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിദേശ സഹായം സ്വീകരിക്കരുതെന്നും ഔദ്ദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം യുഎഇ മന്ത്രിസഭാംഗം പങ്കെടുക്കുന്നുണ്ട്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരം ആറുമണിക്ക് വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിദേശ രാജ്യത്തു നിന്നു നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം.
നോര്‍ക്ക ഡയറക്ടര്‍ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ യുഎഇയില്‍ നിന്നുള്ള അംഗങ്ങളുടെ യോഗവും ഇന്ന് നടക്കും. 18,19,20 തിയതികളില്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തെ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധനസമാഹരണത്തിനായി യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. കെഎംസിസിയടക്കം രാജ്യത്തെ മറ്റു രാഷ്‌ട്രീപാര്‍ട്ടി അനുകൂല സംഘടനകളെല്ലാം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം പ്രവാസികളില്‍ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദര്‍ശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും സംഘാടകര്‍ക്കിടയിലുണ്ട്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സര്‍ക്കാര്‍ നിലപാടുമെല്ലാം വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam