
ദുബായ്: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം വ്യാപകകമായ സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന പിന്‍വലിച്ചെന്നും പഴയ നിരക്ക് തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് നിരക്ക് മാറ്റത്തോടൊപ്പം എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
പുതിയ തീരുമാനം പൂര്‍ണമായും മരവിപ്പിച്ച് പഴയ നിരക്ക് തുടരുമെന്നതിനാല്‍ ഇക്കാര്യത്തിലും പഴയ സ്ഥിതി തുടരും. ബംഗ്ലാദേശ് പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സൗജന്യമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നത് എന്നിരിക്കെയായിരുന്നു എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള. നേരത്തെ നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് എയര്‍ ഇന്ത്യ വര്‍ധിപ്പിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമായി മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികൾ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ അമ്പത്തിയഞ്ചു ശതമാനവും സാധാരണ തൊഴിലാളികളാണ്. എണ്ണൂറുമുതല്‍ ആയിരത്തിയഞ്ഞൂറ് ദിര്‍ഹം ശമ്പള്തതിനാണ് ഇക്കൂട്ടര്‍ ജോലിചെയ്യുന്നത്.
മരിച്ച വ്യക്തിയുടെ സാമ്പത്തിക സാഹചര്യം മോശമാണെന്ന് ബോധ്യമായാല്‍ സാധാരണയായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രീ ഓഫ് കോസ്റ്റ് അഥവാ സൗജന്യമായി മൃതദേഹം കയറ്റി വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് അപേക്ഷ കൈമാറും. ഇതിന്‍റെ സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു പതിവ്. ഇതായിരുന്നു എയര്‍ ഇന്ത്യ തിരുത്തിയത്.
പുതുക്കിയ നിരക്ക് പ്രകാരം ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവ് ഒന്നര ലക്ഷം രൂപവരെയാകുമായിരുന്നു. ശവപ്പെട്ടിക്ക് 1800 ദിര്‍ഹം, എംബാമിംഗിന് 1100, ആംബുലന്‍സ് വാടക 220, ഡെത്ത് സര്‍ട്ടിഫിക്കേറ്റിന് 65, കാര്‍ഗോയ്ക്ക് 4000 ദിര്‍ഹം. ആകെ കൂടി 7,185 ദിര്‍ഹം മൃതദേഹത്തെ അനുമഗിക്കുന്ന വ്യക്തിയ്ക്കു വേണ്ട വിമാന ടിക്കറ്റ് നീരക്കും ഇതില്‍ ഉള്‍പ്പടുമായിരുന്നു.
കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ മൃതദേഹത്തിന് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കുമ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹം വാങ്ങി മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിക്കുന്നതായിരുന്നു എയര്‍ ഇന്ത്യയുടെ നിരക്ക് വര്‍ധന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam