
കുവൈത്ത് സിറ്റി: വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതകരമായ നേട്ടവുമായി കുവൈത്ത്. കുവൈത്തിലെ ഡോക്ടർമാർ 12,000 കിലോമീറ്ററിലധികം ദൂരത്തിലിരുന്ന് ബ്രസീലിലുള്ള രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ പൂർത്തിയാക്കി. ലോകത്തിൽ തന്നെ ഇത്രയധികം ദൂരപരിധിയിൽ നടക്കുന്ന ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണിതെന്ന് ജാബർ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മുസൈദി വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഈ വിസ്മയ ശസ്ത്രക്രിയയെക്കുറിച്ച് അഭിമുഖത്തിൽ ഡോ. സുലൈമാൻ വിശദീകരിച്ചു. ദൂരം ഒരു തടസ്സമല്ല.
കുവൈത്തിൽ നിന്ന് ബ്രസീലിലേക്കും തിരിച്ചും രണ്ട് ശസ്ത്രക്രിയകളാണ് ഇത്തരത്തിൽ വിജയകരമായി നടത്തിയത്. 12,000 കിലോമീറ്ററിലധികം ദൂരത്തിലിരുന്ന് റോബോട്ടിനെ നിയന്ത്രിച്ചാണ് ഡോക്ടർമാർ ഇത് സാധ്യമാക്കിയത്. ഭൂഖണ്ഡങ്ങൾക്കിടയിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ (ദൂരത്തിന്റെ അടിസ്ഥാനത്തിൽ) റോബോട്ടിക് ശസ്ത്രക്രിയ എന്ന റെക്കോർഡ് ഈ നേട്ടത്തിന് ലഭിച്ചു. ലോകം ഒരു ചെറിയ ഗ്രാമമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദൂരദേശങ്ങളിലുള്ള മികച്ച ഡോക്ടർമാരുടെ സേവനം ഇനി ലോകത്തെവിടെയുള്ള രോഗികൾക്കും ലഭ്യമാക്കാൻ ഇത് വഴിതുറക്കും. ഒരുകാലത്ത് അസാധ്യമെന്നും അതിദൂരമെന്നും കരുതിയിരുന്ന കാര്യങ്ങൾ ഇന്ന് വിരൽത്തുമ്പിലായിരിക്കുന്നു എന്ന് ഡോ. അൽ മുസൈദി പറഞ്ഞു. കുവൈറ്റിലെ ആരോഗ്യമേഖല ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിന്റെയും അത്യാധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിന്റെയും അടയാളമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam