
ദുബായ്: ദുബായ് നാര്‍കോട്ടിക് വിഭാഗം ഉദ്ദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസിക്ക് 1,50,000 ദിര്‍ഹം പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിച്ചു. താമസ സ്ഥലത്ത് റെയ്ഡ് നടത്തിയ ശേഷം കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാള്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്.
27 വയസുകാരനായ ബ്രിട്ടീഷ് പൗരനെതിരെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി ശിക്ഷ വിധിച്ചത്. ജുമൈറയില്‍ ഇയാള്‍ താമസിച്ചിരുന്ന വില്ലയില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതിന് ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്ദ്യോഗസ്ഥര്‍ക്ക് ഇയാള്‍ കൈക്കൂലി വാഗ്ദാനം ചെയ്തത്. തന്നെ വെറുതെവിട്ടാല്‍ 50,000 ദിര്‍ഹം നല്‍കാമെന്ന് ഇയാള്‍ ഉദ്ദ്യോഗസ്ഥനോട് പറഞ്ഞു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ തുക ഉയര്‍ത്തി. അവസാനം ഒന്നര ലക്ഷം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞു.
അടുത്തുള്ള ബാങ്കിന് മുന്നില്‍ തന്നെ ഇറക്കിയാല്‍ അപ്പോള്‍ തന്നെ പണം തന്നിട്ട് താന്‍ പോയിക്കൊള്ളാമെന്നായിരുന്നു വാഗ്ദാനമെന്ന് ഉദ്ദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഉന്നത ഉദ്ദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പിന്നീട് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കുറ്റം കൂടി ഇയാളുടെമേല്‍ ചുമത്തുകയും ചെയ്തു. നിയമനടപടികള്‍ ഭയന്നാണ് പണം നല്‍കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി മൂന്ന് മാസത്തെ തടവിന് ശേഷം ഇയാളെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഒപ്പം 150,000 ദിര്‍ഹം പിഴയും ചുമത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam