
ദുബായ്: ദുബായ് കെഎംസിസിയിലെ വിഭാഗീയതയിൽ നടപടിയുമായി മുസ്‍ലിം ലീഗ്. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. ഇബ്രാഹിം എളേറ്റിനെതിരെ മിഡിൽ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതികൾ ഉയര്‍ന്നിരുന്നു. വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു
മുസ്‍ലിം ലീഗിന്റെ പ്രധാന പ്രവാസി സംഘടനയായ ദുബൈ കെഎംസിസിയിലെ വിഭാഗീയ പ്രശ്‍നങ്ങള്‍ക്ക് പിന്നാലെയാണ് ഇബ്രാഹിം എളേറ്റിലിനെതിരായ മുസ്‍ലിം ലീഗ് നേതൃത്തിന്റെ നടപടി. ലീഗിന്റെ പ്രധാന പ്രവാസി സംഘടനയായ ദുബൈ കെഎംസിസിയുടെ തലപ്പത്ത് നിന്നും ഇബ്രാഹിം എളേറ്റിനെ മാറ്റാനുള്ള നീക്കം നേരത്തെ ആരംഭിച്ചിരുന്നു. ഏളേറ്റിലിനെ മാറ്റി പി.കെ അബ്ദുറബ്ബിന്റെ സഹോദരനായ പി കെ അന്‍വര്‍ നഹയെ കൊണ്ടു വരാനാണ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയും പി.കെ കുഞ്ഞാലിക്കുട്ടിയുടേയും താത്പര്യം.
സാദിഖലി തങ്ങള്‍ കഴിഞ്ഞ 24ന് ദുബൈയിലെത്തിയപ്പോള്‍ നടത്തിയ പരിപാടിയില്‍ ഇഹ്രാഹിം എളേറ്റിലിനെ അവഗണിച്ചതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ എളേറ്റിലിനെ അനുകൂലിക്കുന്ന രണ്ട് നേതാക്കളെ നേതൃത്വം താക്കീത് ചെയ്യുകയും ചെയ്തു. എളേറ്റിലിനെതിരായ നടപടി ദുബൈ കെഎംസിസിയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇബ്രാഹിമിനെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന‍്റെ വിശദീകരണം.
മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതടക്കമുള്ള പരാതികളാണ് എതിര്‍ വിഭാഗം ഇബ്രാഹിമിനെതിരായി ഉന്നയിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസായ ദുബൈ കെഎംസിസി യിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്.
Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ