പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഷമീറിന്റെ ഇ.സി.ജി അടക്കമുളള ലാബ് പരിശോധനകളിൽ അസ്വാഭാവികതകൾ കണ്ടതിനെ തുടർന്ന് നേരെ ഹമദ് ഹാർട്ട് ഹോസ്‍പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ദോഹ: പനി ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ്‍മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീർ പരിക്കുന്നത്ത് അഹ്‍മദാണ് ഇന്ന് രാവിലെ ഹമദ് ഹാർട്ട് ഹോസ്‍പിറ്റലിൽ മരിച്ചത്. 44 വയസായിരുന്നു.

പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഷമീറിന്റെ ഇ.സി.ജി അടക്കമുളള ലാബ് പരിശോധനകളിൽ അസ്വാഭാവികതകൾ കണ്ടതിനെ തുടർന്ന് നേരെ ഹമദ് ഹാർട്ട് ഹോസ്‍പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. രണ്ട് ദിവസത്തോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഷമീർ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ പത്ത് വർഷത്തോളമായി ഖത്തറിൽ സ്‌കൈവേ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഷമീറിന്റെ സഹോദരൻ നൗഷാദ് ഖത്തറിലുണ്ട്. റെജുലയാണ് ഭാര്യ. അസ്‍ലഹ്, മുസമ്മിൽ അഹ്‍മദ്, അബ്‍ല എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Read also: ഹൗസ് ഡ്രൈവറായി ജോലി ചെയ്‍തിരുന്ന പ്രവാസി നിര്യാതനായി