
റാസല്‍ഖൈമ: ജോലി ചെയ്‍ത കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത പണമുള്‍പ്പടെ 22,500 ദിര്‍ഹം തിരികെ നല്‍കണമെന്ന് എഞ്ചിനീയറോട് റാസല്‍ഖൈമ സിവില്‍ കോടതി. ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ജീവനക്കാരനെതിരെ പരാതിയുമായി റാസല്‍ഖൈമ പൊലീസിനെ സമീപിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
21,000 ദിര്‍ഹത്തിന്റെ തിരിമറി നടത്തിയെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഈ പണം കമ്പനിയില്‍ നിന്ന് കൈപ്പറ്റിയെന്ന് സമ്മതിച്ച പ്രതി, താന്‍ അത് കമ്പനിയിലെത്തന്നെ ഒരു ഡ്രോയറില്‍ സൂക്ഷിച്ചുവെന്നും ആരാണ് മോഷ്‍ടിച്ചതെന്ന് അറിയില്ലെന്നും വാദിച്ചു. അന്വേഷണത്തിന് ശേഷം കേസ് കോടതിയിലെത്തി. നഷ്ടമായ പണവും 3000 ദിര്‍ഹം പിഴയും കോടതി ചെലവും അഭിഭാഷകന്റെ ഫീസും നല്‍കണമെന്നായിരുന്നു വിധി.
വിധിക്കെതിരെ ആദ്യം വിചാരണ കോടതിയിലും പിന്നീട് പരമോന്നത കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ട് കോടതികളും ഇവ തള്ളുകയായിരുന്നു. കേസ് പിന്നീട് റാസല്‍ഖൈമ സിവില്‍ കോടതിയിലെത്തി. തട്ടിയെടുത്ത പണത്തിന് പുറമെ സാമ്പത്തിക നഷ്ടത്തിന് പകരമായി 1000 ദിര്‍ഹവും സ്ഥാപനത്തിന്റെ സല്‍പേരിനുണ്ടായ കളങ്കത്തിന് പകരമായി 500 ദിര്‍ഹവും നല്‍കാനാണ് സിവില്‍ കോടതിയുടെ വിധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ