
കുവൈത്ത് സിറ്റി: നാട്ടിൽ പോകാനിരുന്ന ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ സാൽമിയ പൊലീസ് പിടികൂടി. ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ പ്രതി. അവധിക്കാലത്തെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 640 ദിനാറിന്‍റെ ചെക്ക് മാറി മടങ്ങുകയായിരുന്നു പ്രവാസി. യാത്രാമധ്യേ തന്‍റെ സെഡാൻ കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് അദ്ദേഹം അടുത്തുള്ള ടയർ റിപ്പയർ ഷോപ്പിൽ എത്തി. കാർ ഓഫാക്കാതെ തന്നെ അദ്ദേഹം ടയർ ശരിയാക്കാൻ നൽകുകയും കടയിൽ പണം നൽകാൻ പോവുകയും ചെയ്തു. ഈ സമയം തക്കം പാർത്തിരുന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന കാറുമായി കടന്നുകളയുകയായിരുന്നു. കാറിനുള്ളിൽ പ്രവാസി ബാങ്കിൽ നിന്ന് മാറ്റിയ 640 ദിനാറും ഉണ്ടായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ച് നടത്തിയ റെയ്ഡിൽ ഇയാളെ സാൽമിയ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച കാർ റുമൈത്തിയ ഏരിയയിലെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതി പ്രവാസിയെ പിന്തുടർന്നതാണോ എന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam