
മനാമ: പത്ത് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച യുവാവിന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. അഞ്ച് കുട്ടികളുടെ പിതാവായ ഇയാള്‍ക്ക് 10 വര്‍ഷം തടവാണ് ശിക്ഷ ലഭിച്ചത്. കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നെങ്കിലും തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
സിത്റയില്‍ പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരങ്ങളും അമ്മയും ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഇത്. പീഡത്തിനിരയായ കുട്ടിയുടെ എട്ട് വയസുകാരനായ സഹോദരനായിരുന്നു കേസിലെ പ്രധാന സാക്ഷി. സഹോദരിയെ അച്ഛന്‍ പീഡിപ്പിക്കുന്നത് കണ്ട കുട്ടി, അമ്മയോട് വിവരം പറയുകയും അമ്മ പിന്നീട് അക്കാര്യം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പ്രതിക്കെതിരായ തെളിവുകളും പീഡനത്തിനിരയായ കുട്ടിയുടെ മൊഴികളും കുറ്റം തെളിയിക്കാന്‍ പര്യാപ്‍തമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം തേടി ഹൈ സിവില്‍ കോടതിയിലും കേസ് ഫയല്‍ ചെയ്യുമെന്ന് കുട്ടിയുടെയും അമ്മയുടെയും അഭിഭാഷകന്‍ അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നിരപരാധി ആണെന്നും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം കുട്ടിയുടെ അമ്മ വ്യാജ ആരോപണങ്ങള്‍ ചമച്ചതാണെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇപ്പോഴത്തെ ശിക്ഷാ വിധിക്കെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അറിയിച്ചിട്ടുണ്ട്.
പിതാവ് ബലം പ്രയോഗിച്ച് തന്റെ വസ്‍ത്രങ്ങള്‍ അഴിപ്പിച്ചതും പല തവണ പീഡിപ്പിച്ചതുമെല്ലാം വിചാരണയ്ക്കിടെ കുട്ടി കോടതിയില്‍ വിശദീകരിച്ചു. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് കുട്ടി വരച്ച ഒരു ചിത്രവും കേസ് രേഖകളുടെ ഭാഗമായി കോടതി പരിഗണിച്ചു. ഒരു പുരുഷനും കരയുന്ന പെണ്‍കുട്ടിയും കിടക്കയില്‍ ഇരിക്കുന്നതാണ് കുട്ടി വരച്ച ചിത്രത്തിലുള്ളത്. ബെഡിന്റെ അടുത്ത് ഒരു ഹൃദയ ചിഹ്നം വരച്ച ശേഷം അതില്‍ അമ്മയെന്ന് എഴുതിയിട്ടുമുണ്ട്.
കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. എന്നാല്‍ മറ്റ് തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ പ്രകടമായ അടയാളങ്ങളൊന്നും ശരീരത്തില്‍ അവശേഷിപ്പിക്കണമെന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. തന്റെ ഭര്‍ത്താവ് ആദ്യം കുറ്റം സമ്മതിച്ചിരുന്നതായും തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞിരുന്നുവെന്നും കുട്ടിയുടെ അമ്മ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു.
Read also: ഉംറ നിര്‍വഹിച്ച ശേഷം എയർപോർട്ടിലേക്ക് ബസിൽ പോകവേ മലയാളി തീർത്ഥാടക മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ