
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.
ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read more: പെരുന്നാള്‍ ദിനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
ഒമാനില്‍ രണ്ട് പ്രവാസികള്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ രണ്ട് പ്രവാസികള്‍ മുങ്ങി മരിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് സംഭവം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിലായത്ത് വാദി അല്‍ അറബിയിന്‍ പ്രദേശത്തുള്ള തോട്ടില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് പ്രവാസികള്‍ മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതു മൂലം വാദികള്‍ നിറഞ്ഞു കവിയുകയും ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുവാന്‍ റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam