
റിയാദ്: സൗദി പൗരന്മാരുടെ സ്വകാര്യ സന്ദർശന വിസയിലെത്തുന്ന വിദേശികൾക്ക് ഉംറ നിർവഹിക്കാൻ അനുവാദമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്ക് വ്യക്തിഗത വിസയിൽ സൗദികളല്ലാത്ത സുഹൃത്തുക്കളെയും പരിചയക്കാരെയും രാജ്യത്തേക്ക് ക്ഷണിക്കാൻ നേരത്തെ അനുവാദം നൽകിയിരുന്നു. വളരെ എളുപ്പത്തിൽ ഈ വ്യക്തിഗത വിസിറ്റ് വിസ പൗരന്മാർക്ക് നേടാനാവും. അതുപയോഗിച്ച് വിദേശി സുഹൃത്തുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാനാവും.
അങ്ങനെ വരുന്നവർക്കാണ് മക്കയിലെത്തി ഉംറ കർമങ്ങൾ നിർവഹിക്കാനും മദീന പ്രവാചക പള്ളിയിലെ റൗദ സന്ദർശിക്കാനും അനുവാദമുണ്ടെന്ന് മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിസ പ്ലാറ്റ്‌ഫോം വഴിയാണ് സൗദി പൗരന്മാർക്ക് ഈ വ്യക്തിഗത സന്ദർശന വിസ നൽകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. ഉംറ നിർവഹിക്കാനും റൗദ സന്ദർശിക്കാനും വിസയിലെത്തുന്നവരെ പ്രാപ്‌തമാക്കുന്ന വിസകളിൽ ഒന്നാണിത്. ഒന്നോ ഒന്നിലധികമോ യാത്രകൾക്കായി ഈ വിസ ഉപയോഗികകാം.
രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും ചുറ്റിക്കറങ്ങാനും ചരിത്രസ്ഥലങ്ങളും പുരാവസ്തുഗവേഷണ കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനും അനുമതിയുണ്ട്. വിസയിലെത്തുന്നവർക്ക് 90 ദിവസം രാജ്യത്ത് താമസിക്കാൻ കഴിയും. എന്നാൽ ഈ വിസയിൽ വരുന്നവർക്ക് ഹജ്ജ് കർമങ്ങൾക്ക് വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ