
മനാമ: ബഹ്റൈനില്‍ 15 വയസുകാരനെ പീഡിപ്പിച്ച നാല് കൗമാരക്കാര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതികളുടെ അഭിഭാഷകര്‍ നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് 15 വയസുകാരനെ തന്റെ അയല്‍വാസികളും സുഹൃത്തുക്കളുമായ നാല് കൗമാരക്കാര്‍ പീഡിപ്പിച്ചത്.
പ്രതികളിലൊരാളായ 19 വയസുകാരനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയുള്ള തന്റെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി പീഡിപ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പിന്നീട് മറ്റൊരു പ്രതിയായ 17 വയസുകാരന് അയച്ചുകൊടുത്തു. ഇയാളും കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് വീടിന് സമീപത്തെ ഒരു ഗ്യാരേജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പതിനെട്ടും പത്തൊന്‍പതും വയസ് പ്രായമുള്ള മറ്റ് രണ്ട് പ്രതികള്‍ കൂടി ഇവിടെയെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നു. പിന്നീട് സംഭവങ്ങളെല്ലാം കുട്ടി തന്റെ സഹോദരനോട് പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
അധികൃതര്‍ നാല് പേരെയും അറസ്റ്റ് ചെയ്യുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിലൊരാളായ 17 വയസുകാരനെ കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതിയിലേക്ക് കൈമാറി. ഇയാള്‍ക്ക് ഫെബ്രുവരിയില്‍ തന്നെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. 18 വയസ് പൂര്‍ത്തിയായ പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതിയാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇത് ആദ്യം സുപ്രീം അപ്പീല്‍ കോടതിയും കഴിഞ്ഞ ദിവസം പരമോന്നത കോടതിയും തള്ളിയതോടെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പായി.
Read also: ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു: നിരവധിപ്പേര്‍ക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam