
അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാളെ മുതല്‍ സൗജന്യ വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇത് നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്‍പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്. കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെങ്കിലും വലിയതോതില്‍ വിദേശികളെത്താന്‍ സാധ്യത കുറവാണെന്നാണ് ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam