
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്‍പ്പന നടത്തിയ കഫേ അധികൃതര്‍ പൂട്ടിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ ഹവല്ലിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു റസ്റ്റോറന്റും കഫേയും അടച്ചുപൂട്ടിയത്.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ് കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഇവിടെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ലൈസൻസ് കൈവശം വച്ചിരുന്ന ഹവല്ലിയിലെ ഒരു കഫേയിൽ ട്രേഡ് ഇൻസ്പെക്ടർമാർ പതിവ് ഫീൽഡ് പരിശോധനകൾ നടത്തുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് തന്നെ കാലാവധി അവസാനിച്ച ഉത്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു ഇവിടെ ഭക്ഷണ- പാനീയങ്ങൾ ഉണ്ടാക്കിയിരുന്നതെന്ന് കണ്ടെത്തി. ചിക്കൻ, ചീസ്, ജാം, ഹാലൂമി, തേങ്ങ തുടങ്ങിയ ഇനങ്ങളും ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾക്കുള്ള ചേരുവകളും കാലാവധി അവസാനിച്ച വസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം സമാന രീതിയില്‍ രണ്ടു ദിവസം മുമ്പ് കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതോടെ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ആസ്ഥാനവും വെയർഹൗസും വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിച്ചിരുന്നു. മന്ത്രാലയ ഇൻസ്പെക്ടർമാർ കമ്പനിയുടെ ആസ്ഥാനത്തും വെയർഹൗസിലും ഉപയോഗശൂന്യമായ വിവിധ അളവിലുള്ള ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
റെസ്റ്റോറന്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും വിൽക്കാനുമാണ് ഇവ തയാറാക്കിയിരുന്നത്. പിടിച്ചെടുത്ത ഭക്ഷണങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മാംസവും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഫ്രീസ് ചെയ്‌തതും ഉറവിടം വ്യക്തമാക്കാത്തതുമായ ഉല്‍പ്പന്നങ്ങളും കണ്ടെത്തി. പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. കബാബ്, ടിക്ക, റിബ്സ് എന്നിവ പഴകിയ മാംസം കൊണ്ട് കമ്പനി ജീവനക്കാർ തയ്യാറാക്കുന്നുണ്ടെന്ന് കണ്ടെത്തി. കേസ് പ്രോസിക്യൂഷനിലേക്ക് കൈമാറുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam