
റിയാദ്: ഒക്ടോബർ പത്തിന് ആരംഭിച്ച റിയാദ് സീസൺ 2025 ലെ സന്ദർശകരുടെ എണ്ണം വെറും 13 ദിവസത്തിനുള്ളിൽ പത്ത് ലക്ഷത്തിലെത്തിയതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലു ശൈഖ് വ്യക്തമാക്കി. മേഖലയിലെയും ലോകത്തിലെയും ഏറ്റവും വലിയ വിനോദ കേന്ദ്രമെന്ന നിലയിൽ സീസൺ അതിന്റെ ആറാം പതിപ്പിൽ നേടിയ മുൻനിര സ്ഥാനം ഒരു പുതിയ നേട്ടമാണ്. പ്രാദേശിക, അന്തർദേശീയ പ്രേക്ഷകരിൽ നിന്ന് വ്യാപകമായ താൽപ്പര്യം ആകർഷിച്ച വമ്പിച്ച ആഗോള പരിപാടികൾക്ക് സീസൺ സാക്ഷ്യം വഹിച്ചതായും ആലുശൈഖ് പറഞ്ഞു.
അമേരിക്കൻ കമ്പനിയായ മാസീസുമായി സഹകരിച്ച് നടത്തിയ മിന്നുന്ന ആഗോള പരേഡോടെയാണ് ഈ വർഷത്തെ റിയാദ് സീസൺ ആരംഭിച്ചത്. ദൃശ്യ വിസ്മയവും കലാപരമായ കാഴ്ചയും സംയോജിപ്പിച്ച അഭൂതപൂർവമായ പരിപാടിയായിരുന്നു ഇത്. ഇതിനെത്തുടർന്ന് ലോകത്തിലെ ഒരു കൂട്ടം ഏറ്റവും പ്രമുഖരായ വിനോദ നേതാക്കളും നിർമ്മാതാക്കളും പങ്കെടുത്ത ജോയ് ഫോറം 2025 നടന്നു. കൂടാതെ ലോകത്തിലെ ഏറ്റവും തിളക്കമുള്ള ടെന്നീസ് താരങ്ങളെ ആവേശകരമായ അന്തരീക്ഷത്തിൽ ഒരുമിച്ച് കൊണ്ടുവന്ന ‘സിക്സ് കിംഗ്സ് സ്ലാം’ ടൂർണമെന്റും നടന്നു. വിനോദം, കല, കായികം, അതുല്യമായ അനുഭവങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെയും അതുല്യമായ അനുഭവങ്ങളിലൂടെയും റിയാദ് സീസൺ തുടരുകയാണ്. റിയാദിനെ ഒരു പ്രമുഖ ആഗോള വിനോദ കേന്ദ്രമായും സർഗ്ഗാത്മകതയുടെയും മികവിന്റെയും കേന്ദ്രമായും സ്ഥാപിക്കുന്നതിൽ റിയാദ് സീസൺ അതിന്റെ പങ്ക് വീണ്ടും ഉറപ്പിക്കുന്നുവെന്നും ആലുശൈഖ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam