
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്.
20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. അബ്ബാസിയയിലെ അപ്‌സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകന്‍ നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Read Also - പ്രവാസികള്‍ക്ക് സന്തോഷം; വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു, രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി വ്യവസായി മരിച്ചു
ജിദ്ദ: ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി നാട്ടില്‍ മരിച്ചു. വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലില്‍ മന്‍സൂര്‍ (42) ആണ് നാട്ടില്‍ മരിച്ചത്. ജിദ്ദയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം.
ജൂണ്‍ അവസാനം ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്‌പൈനല്‍ കോഡിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുള്ള കോംപ്ലക്‌സ് ആശുപത്രിയിലും പിന്നീട് പ്രത്യേക എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി ബാലാജി ആശുപത്രിയിലുമെത്തിച്ച് ചികിത്സിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച 12.30ഓടെ മരണം സംഭവിച്ചു.
ശറഫിയയില്‍ ഫ്‌ലോറ ഷോപ്പ്, മെന്‍സ് ക്ലബ്ബ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം ജീവകാരുണ്യരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ഹുസൈന്‍ പള്ളിപ്പറമ്പന്‍-റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മുസൈന, മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: പരേതനായ അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam