ശമ്പളമില്ലാതെ ജോലി, കുടുസു മുറിയില്‍ ദുരിത ജീവിതം; ഏജന്‍റ് കയ്യൊഴിഞ്ഞു, ഒടുവില്‍ മലയാളി നാടണഞ്ഞു

Published : Oct 22, 2023, 08:58 PM IST
ശമ്പളമില്ലാതെ ജോലി, കുടുസു മുറിയില്‍ ദുരിത ജീവിതം; ഏജന്‍റ് കയ്യൊഴിഞ്ഞു, ഒടുവില്‍ മലയാളി നാടണഞ്ഞു

Synopsis

റിയാദിലെ ഒരു സ്വകാര്യ സ്കൂളിൽ 1,300 റിയാൽ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് മൂന്ന് മാസം കഴിഞ്ഞപ്പോൾ നിലവിലെ ജോലി നഷ്ടമായി. പിന്നീടങ്ങോട്ട് മറ്റൊരു സ്കൂളിലേക്ക് ഇവരെ മാറ്റിയെങ്കിലും ശമ്പളമില്ലാതെയായിരുന്നു ജോലി ചെയ്തിരുന്നത്.

റിയാദ്: ഏജൻസിയുടെ നിരുത്തരവാദിത്വപരമായ ഇടപെടൽ കൊണ്ട് ദുരിതത്തിലായ മലയാളി വനിതാ ശുചീകരണ തൊഴിലാളി നാടണഞ്ഞു. റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകരുടെ സഹായത്തോടെയാണ് ആലപ്പുഴ സ്വദേശിനി നാട്ടിലെത്തിയത്. പ്രവർത്തകർക്ക് കിട്ടിയ വിവരത്തിെൻറ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് മുഖേനയാണ് ഇവരെ നാട്ടിലെത്തിച്ചത്.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഒൻപത് മാസം മുൻപ് ഒരു സുഹൃത്തിന്‍റെ പരിചയത്തിലുള്ള ട്രാവൽ ഏജൻറ് വഴിയാണ് ആലപ്പുഴ സ്വദേശിയായ വീട്ടമ്മ ഒരു മാൻപവർ സപ്ലൈ കമ്പനിയിലേക്ക് ക്ലീനിങ്ങ് തൊഴിലാളിയായി റിയാദിലെത്തുന്നത്. റിയാദിലെ ഒരു സ്വകാര്യ സ്കൂളിൽ 1,300 റിയാൽ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് മൂന്ന് മാസം കഴിഞ്ഞപ്പോൾ നിലവിലെ ജോലി നഷ്ടമായി. പിന്നീടങ്ങോട്ട് മറ്റൊരു സ്കൂളിലേക്ക് ഇവരെ മാറ്റിയെങ്കിലും ശമ്പളമില്ലാതെയായിരുന്നു ജോലി ചെയ്തിരുന്നത്.

ഇതിനിടെ ഏജൻസിക്ക് കീഴിൽ ജോലിക്കെത്തിയ നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 40ഓളം വരുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാത്ത ചെറിയ ഒരു മുറിയിലേക്ക് ഏജൻസി മാറ്റി പാർപ്പിക്കുകയായിരുന്നു. അവിടെ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയായിരുന്നു. ഭക്ഷണവും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതിനിടയിൽ പല തവണ ഏജൻറുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.

ആയിടക്ക് കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും ചെയ്ത് പുറത്തിറങ്ങാൻ പറ്റാത്ത അസ്ഥയിലുമായി. ഈ സാഹചര്യത്തിലാണ് നാട്ടിൽ നിന്ന് ഇവരുടെ കുടുംബം പി.എം.എഫ് പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. തുടർന്ന് പി.എം.എഫ് ദേശീയ കമ്മറ്റി അംഗം ബിനു കെ. തോമസ്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ നിർവാഹക സമിതി അംഗം തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ തുടങ്ങിയവർ രംഗത്തെത്തി ആവശ്യസാധനങ്ങൾ എത്തിച്ച് നൽകി.

Read Also -  ജോലി ചെയ്തില്ലെങ്കിലും 25 വർഷക്കാലം എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും! മഗേഷ് സ്വന്തമാക്കിയ വൻ ഭാഗ്യം !

തുടർന്ന് നടത്തിയ ഇടപെടലിൽ ഏജൻസിയുടെ ഭാഗത്തുനിന്ന് യാതൊരു രീതിയിലുള്ള സഹകരണവും ലഭിക്കാതെ വന്നപ്പോൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രാക്കാവശ്യമായ രേഖകൾ ശരിയാക്കിയാണ് നാട്ടിലെത്തിച്ചതെന്ന് പി.എം.എഫ് പ്രവർത്തകർ പറയുന്നു. 

യാത്രക്കിടയിലെ നടപടികൾ പൂർത്തിയാക്കാൻ പ്രവാസിയായ അനൂപ് ഇബ്രാഹിം സഹായിച്ചു. വിമാന ടിക്കറ്റ് പി.എം.എഫ് ഉപദേശക സമിതിയംഗം റഫീഖ് വെട്ടിയാർ നൽകി. അങ്ങനെ ഒൻപത് മാസത്തെ ദുരിതത്തിനറുതിവരുത്തി കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശിയായ വീട്ടമ്മ നാടണഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും