
റിയാദ്: ദേശീയ ദിനം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സൗദി അറേബ്യ. രാജ്യമാകെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഇതിനിടെ ശ്രദ്ധേയമാകുകയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന ഒരു വീഡിയോ.
സൗദിയുടെ ദേശീയ ദിനം അല്‍ നാസര്‍ ക്ലബ്ബ് ആഘോഷിക്കുന്നത് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പമാണ്. പരമ്പരാഗതമായ സൗദി വസ്ത്രം ധരിച്ചും കയ്യില്‍ വാളേന്തിയുമാണ് ക്രിസ്റ്റ്യാനോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പശ്ചാത്തലത്തില്‍ സംഗീതത്തിനൊപ്പം ചുവടും വെക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും ക്രിസ്റ്റിയാനോ പങ്കെടുത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജനുവരിയിലാണ് റൊണാൾഡോ അൽ നാസർ ക്ലബിൽ ചേർന്നത്. പ്രതിവർഷം 200 ദശലക്ഷം യൂറോയ്ക്ക് 2025 വരെ നീളുന്ന കരാറിൽ ഒപ്പുവച്ചു. നിലവിൽ 7 ഗോളുകളുമായി സൗദി ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ അദ്ദേഹം മുന്നിലാണ്. ക്രിസ്റ്റ്യാനോ വരാനിരിക്കുന്ന റിയാദ് സീസണിന്റെ അംബാസഡറാകാന്‍ പോകുന്നെന്ന വാര്‍ത്തയും ആരാധകര്‍ക്ക് ആവേശം പകരുന്നു.
Read Also - നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍
യുനസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച് സൗദിയിൽ നിന്ന് ഒരു പുരാവസ്തു കേന്ദ്രം
റിയാദ്: സൗദി അറേബ്യയിൽനിന്ന് ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ. ‘റുബ്അ് ഖാലി’ (എംപ്റ്റി ക്വാർട്ടർ) മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ മആരിദ്’ പുരാവസ്തു കേന്ദ്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെടുത്തത്.
ഇതോടെ സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഏഴായി. അൽഅഹ്സ മരുപ്പച്ച, ദറഇയയിലെ അൽതുറൈഫ്, അൽഹിജ്ർ പുരാവസ്തു കേന്ദ്രം, ഹിമ സാംസ്കാരിക മേഖല, ജിദ്ദ ചരിത്ര മേഖല, ഹാഇലിലെ ശിലാലിഖിതങ്ങൾ എന്നിവയാണ് നേരത്തെ പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ. യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉറൂഖ് ബനീ മആരിദ് സംരക്ഷിതപ്രദേശം രജിസ്റ്റർ ചെയ്യാനായത് സൗദി അറേബ്യയുടെ വിജയമാണെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സ്ഥലമെന്ന നിലയിലാണിത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിെൻറ സാംസ്കാരിക പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള രാജ്യത്തിെൻറ തുടർച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രി സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ