
കുവൈത്ത് സിറ്റി: ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോതമ്പ് കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കുവൈത്തിന് ആവശ്യമുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്‍തുക്കളും നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുവൈത്ത് വാണിജ്യ - വ്യവസായ മന്ത്രി ഫഹദ് അല്‍ ശരീആനുമായുള്ള കൂടിക്കാഴ്ചയിലാണ് കുവൈത്തിന് ആവശ്യമായ ഭക്ഷ്യ വസ്‍തുക്കള്‍ എത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന വിവരം കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് കാലത്ത് ഇന്ത്യയിലുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്ത് 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരത്തിലധികം ഓക്സിജന്‍ സിലിണ്ടറുകളും നല്‍കിയത് അംബാസഡര്‍ അനുസ്‍മരിച്ചു.
ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കിനെ തുടര്‍ന്ന് കുവൈത്ത് വിപണിയില്‍ ഗോതമ്പിന്റെ വില വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ കുവൈത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. മേയ് 13 മുതല്‍ നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.
Read also: കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ
ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതിയും കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam