
കുവൈത്ത് സിറ്റി: സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോഗ്രാഫുകൾ അടങ്ങിയ പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ എന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകൾക്ക് ബയോമെട്രിക്, തിരിച്ചറിയൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ മാറ്റം.
അപേക്ഷകർ 630 x 810 പിക്സൽ വലുപ്പമുള്ള കളർ ഫോട്ടോയാണ് സമർപ്പിക്കേണ്ടത്. ഫോട്ടോയിൽ തല 80 മുതൽ 85 ശതമാനം വരെ വരുന്ന രീതിയിൽ മുഖം വ്യക്തമായി കാണിക്കണം. ഫോട്ടോയുടെ പശ്ചാത്തലം വെളുത്തതായിരിക്കണം.
കൂടാതെ, കണ്ണുകൾ തുറന്നിരിക്കണം. കണ്ണടകൾ, ഹെഡ്ഫോണുകൾ തുടങ്ങിയവ വച്ച് കണ്ണുകൾ മറയ്ക്കാൻ പാടില്ല. തിളക്കമോ ചുവപ്പ് നിറമോ ഉണ്ടാകരുത്. വായ അടച്ച നിലയിലായിരിക്കണം. മതപരമായ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്.
ഡിജിറ്റലായി മാറ്റം വരുത്തിയതോ എഡിറ്റ് ചെയ്തതോ ആയ ഫോട്ടോകൾ സ്വീകരിക്കില്ലെന്ന് എംബസി അറിയിച്ചു. ബയോമെട്രിക് കൃത്യതയും ആഗോള സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.
എന്തുകൊണ്ടാണ് ഈ മാറ്റം?
ICAO മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലൂടെ, കുവൈത്തിൽ നിന്ന് നൽകുന്ന ഇന്ത്യൻ പാസ്‌പോർട്ടുകൾ എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളിലും സാധുതയുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുകയാണ് എംബസി ലക്ഷ്യമിടുന്നത്. എംബസി നൽകുന്ന പാസ്‌പോർട്ടുകൾ ആഗോള സുരക്ഷാ, തിരിച്ചറിയൽ പ്രോട്ടോക്കോളുകൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ ഈ മാറ്റം അത്യാവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam