
റിയാദ്: ജോലി സ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ നാല് വിരലുകള്‍ അറ്റുപോയ ഇന്ത്യന്‍ തൊഴിലാളി മലയാളി സാമൂഹികപ്രവര്‍ത്തകരുടെ തുണയില്‍ നാട്ടിലേക്ക് തിരിച്ചു. ദമ്മാമിലെ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ സ്വദേശി തബ്രീസ് സയ്യിദ് കാസിയാണ് നാടഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്നതിനിടയില്‍ കട്ടര്‍ മിഷ്യനില്‍ കുടുങ്ങിയാണ് കൈവിരലുകള്‍ അറ്റുപോയത്. അപ്പൊള്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അയാളെ തുഗ്ബ ദോസരി ഹോസ്പിറ്റലില്‍ കൊണ്ട് പോയി ചികിത്സ നല്‍കി. എന്നാല്‍ വിരല്‍ ചിന്നഭിന്നമായി പോയതിനാല്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാലും, ഇന്‍ഷുറന്‍സ് ഇല്ലാത്തതും കാരണം തുടര്‍ചികിത്സക്ക് വളരെ ചിലവ് വരും എന്നതിനാല്‍ എത്രയും പെട്ടന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു പലരെയും സഹായത്തിന് ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ മുഹമ്മദ് കാസര്‍ഗോഡ് എന്ന പ്രവാസി സുഹൃത്താണ് ഇദ്ദേഹത്തെ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടന്റെ അടുത്ത് എത്തിച്ചത്. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുത്തു. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തബ്രീസിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു.
പിറ്റേ ദിവസം എംബസി ഒരു ലെറ്റര്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ അയക്കുകയും, മഞ്ജു അത് ഉപയോഗിച്ച് ഡീപോര്‍ട്ടേഷന്‍ അധികാരികളുടെ സഹായത്തോടെ തബ്രീസിന് അവിടെ നിന്ന് ഫൈനല്‍ എക്‌സിറ്റ് വാങ്ങി കൊടുക്കുകയും ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ജോലി ചെയ്തു കൊണ്ടിരുന്ന മാന്‍പവര്‍ കമ്പനി തബ്രീസിനുള്ള കുടിശ്ശിക ശമ്പളം, വിമാനടിക്കറ്റ് എന്നിവ കൊടുക്കാന്‍ തയ്യാറായി. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു തബ്രീസ് നാട്ടിലേയ്ക്ക് യാത്രയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam