ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി

Published : Nov 29, 2021, 06:48 PM IST
ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി

Synopsis

കടം വാങ്ങിയ പണം കൊടുത്ത് വിസ വാങ്ങിയപ്പോള്‍ ഏജന്റ് ചതിച്ചു. തൊഴില്‍ വിസയ്‍ക്ക് പകരം കിട്ടിയത് സന്ദര്‍ശക വിസ. സൗദിയില്‍ ദുരിത ജീവിതം നയിച്ച പ്രവാസിക്ക് മലയാളികള്‍ തുണയായി.

റിയാദ്:  തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിക്ക് മലയാളികൾ തുണയായി. തെരുവിലായി പോയ ആന്ധ്രയിലെ കരീം നഗർ സ്വദേശി ലക്ഷ്‍മണൻ നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്‍മണന്റെ ദുരിതം. 

അഞ്ചു വർഷം മുമ്പാണ് മനസ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയത്. കടം വാങ്ങിയ അറുപതിനായിരത്തോളം രൂപ നൽകിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴിൽ വിസയിലല്ല, ഏതോ സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദർശക വിസയായിലാണെന്ന് തിരിച്ചറിയുന്നത്.

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കടുത്ത പരിശോധന നടക്കുന്നതിനാൽ ലക്ഷ്‍മണന് ജോലി നേടുക എളുപ്പമായില്ല. വിസാ കാലാവധി കഴിഞ്ഞതോടെ രേഖകൾ ഇല്ലാതെ റിയാദിൽ അലയാൻ തുടങ്ങി. ഇതിനിടയിൽ രോഗവും പിടിപെട്ടു. രോഗ ബാധിതനായി കഴിയുന്ന ലക്ഷ്‍മണൻ ചികിത്സക്കുവേണ്ടിയാണ് റിയാദ് ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്കിലെത്തുന്നത്. ഡോ. മുഹമ്മദ് ലബ്ബയെ കണ്ട അയാൾ മരുന്ന് കുറിച്ച് നൽകാനാണ് ആവശ്യപ്പെട്ടത്.

ലക്ഷ്‍മണന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന പ്രാഥമിക വിലയിരുത്തലിൽ ഡോക്ടർ മരുന്ന് നൽകി അയാളെ വിട്ടയക്കാൻ തയാറായില്ല. ആവശ്യമായ ലാബ് പരിശോധനകൾ നടത്താൻ നിർദേശിച്ചു. പണമില്ലെന്ന് പറഞ്ഞ അയാൾക്ക് ഡോക്ടർ തുണയായി. പരിശോധിക്കാനുള്ള രക്ത സാമ്പിൾ കൊടുത്താൽ മതി, പണത്തിന്റെ കാര്യമൊന്നും നോക്കേണ്ടതെന്ന് ഡോക്ടർ ഉറപ്പ് നൽകി. പരിശോധനയിൽ അയാളുടെ ആരോഗ്യനില വഷളാണെന്ന് ബോധ്യപ്പെട്ടു.

കിടത്തി ചികിത്സ നൽകണമെന്ന് ഡോക്ടർ തീരുമാനിച്ചെങ്കിലും രേഖകളില്ലാത്തതിനാൽ അതിന് തടസമായി. ഇഖാമ (താമസ രേഖ) ഇല്ല. എത്തിയതാവട്ടെ സന്ദർശന വിസയിലും. അതിന്റെ കാലാവധി കഴിഞ്ഞിട്ട് ഏറെ വർഷങ്ങളുമായി. ആരോഗ്യ ഇൻഷുറൻസോ പണമോ കൈയ്യിലില്ല. സഫാ മക്ക മാനേജ്‌മെൻറ് പ്രതിനിധികളെ ഡോ. ലബ്ബ വിവിരങ്ങൾ അറിയിച്ചു ആവശ്യമായ സഹായം ഉറപ്പ് വരുത്തി. 

അടിയന്തിര ചികിത്സയും പരിചരണവും ഉറപ്പ് വരുത്താൻ സഫാ മക്ക അഡ്‍മിൻ മാനേജർ ഫഹദ് അൽ ഉനൈസി നിർദേശം നൽകി. 15 ദിവസം അവിടെ കിടത്തി ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചു. ഇതിനിടയിൽ നാട്ടിലേക്ക് അയക്കാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കുന്നതിനും തുടർചികിത്സക്ക് ആശുപത്രിയുടെ സഹായം ലഭ്യമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്‌തീൻ കുട്ടിയുടെ സഹായവും തേടി.

തെന്നല മൊയ്‌തീൻ കുട്ടിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ പരിശോധനക്കും ചികിത്സക്കുമായി റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി. യാത്രക്ക് ആവശ്യമായ രേഖകൾ എംബസി അതിവേഗം ശരിയാക്കി. യാത്രക്കാവശ്യമായ മറ്റ് കാര്യങ്ങൾ സഫാമക്ക ജീവകാരുണ്യ വിഭാഗം ഒരുക്കി. 

ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് അവിസ്‍മരണീയ യാത്രയപ്പൊരുക്കി. മലയാളികളുടെ സ്‍നേഹം അനുവഭവിച്ചറിയാനായിരിക്കും ഈ ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് പറഞ്ഞ് ലക്ഷ്‍മണൻ നാട്ടിലേക്ക് വിമാനം കയറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി