ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലാക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്; മുൻഗണന പ്രവാസി ക്ഷേമത്തിനും ആരോഗ്യ രംഗത്തിനും

Published : Jul 28, 2026, 04:20 PM IST
jeddah indian consulate authorities

Synopsis

കഴിഞ്ഞ ഹജ്ജ് സീസണിന്റെ വിജയത്തിന് ശേഷം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അടുത്ത ഹജ്ജിനായുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി. തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്കായി 'ഫാമിലി സെൻസസ്' പദ്ധതിക്കും തുടക്കം കുറിച്ചു.

റിയാദ്: കഴിഞ്ഞ ഹജ്ജ് സീസണിന്റെ വിജയകരമായ പൂർത്തീകരണത്തിനു പിന്നാലെ, വരുന്ന ഹജ്ജിനായുള്ള മുന്നൊരുക്കങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വേഗത്തിലാക്കിയതായി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അറിയിച്ചു. ജിദ്ദ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ് ഓഫ് ചാൻസറിയും പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസലുമായ ഇമാം മെഹ്ദി ഹുസൈനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സൗകര്യങ്ങൾ മെച്ചപ്പെടുത്തി പുതിയ ഹജ്ജ് സീസൺ

വരുന്ന ഹജ്ജിനായുള്ള അപേക്ഷാ നടപടികൾ ഭൂരിഭാഗവും പൂർത്തിയായതായി കോൺസുൽ ജനറൽ പറഞ്ഞു. ഈ മാസം അവസാനത്തോടെ അപേക്ഷകരുടെ നറുക്കെടുപ്പ് നടക്കും. തീർത്ഥാടകരുടെ താമസം, ഗതാഗതം, കാറ്ററിങ് സേവനങ്ങൾ എന്നിവ കൂടുതൽ കുറ്റമറ്റതാക്കാൻ ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രാലയവുമായും സൗദി അധികൃതരുമായും ചേർന്ന് പ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ക്വോട്ടയായ 1,75,000 തീർത്ഥാടകർക്കും തടസ്സമില്ലാതെ ഹജ്ജ് ചെയ്യാനുള്ള സൗകര്യങ്ങൾ കോൺസുലേറ്റ് ഒരുക്കിയിരുന്നു. ഇതിൽ 70 ശതമാനം പേർ ഹജ്ജ് കമ്മിറ്റി വഴിയും 30 ശതമാനം പേർ സ്വകാര്യ ഏജൻസികൾ വഴിയുമാണ് എത്തിയത്.

മിന, അറഫാത്ത്, മുസ്ദലിഫ എന്നീ മശാഇർ മേഖലകളിലേക്ക് സമയബന്ധിതമായി തീർത്ഥാടകരെ എത്തിക്കാനും, മദീനയിലെത്തിയ 100 ശതമാനം തീർത്ഥാടകർക്കും മർക്കസിയ മേഖലയിൽ തന്നെ താമസം ഉറപ്പാക്കാനും കഴിഞ്ഞു. വികേന്ദ്രീകൃത രീതിയിൽ തത്സമയ വൈദ്യസഹായം നൽകിയ മെഡിക്കൽ ആർക്കിടെക്ചർ സംവിധാനം മരണനിരക്ക് കുറയ്ക്കാൻ ഏറെ സഹായകമായി. ബാഗേജ് രഹിത യാത്ര, റിമോട്ട് സിറ്റി ചെക്ക്-ഇൻ, ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ ഉപയോഗം 50 ശതമാനമായി ഉയർത്തിയത് എന്നിവ യാത്ര കൂടുതൽ സുഗമമാക്കി. ഇന്ത്യയിൽ വെച്ചുതന്നെ പതിനായിരത്തോളം പേർക്ക് 'നുസുക്' കാർഡുകൾ നൽകിയ പൈലറ്റ് പ്രൊജക്റ്റ് വിജയകരമായിരുന്നുവെന്നും, വരും വർഷങ്ങളിൽ ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികൾക്കായി പുതിയ 'ഫാമിലി സെൻസസ്'

പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്കായി സൗദിയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 'ഫാമിലി സെൻസസ്' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുഴുവൻ ഇന്ത്യൻ കുടുംബങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് കോൺസുൽ ജനറൽ അഭ്യർത്ഥിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,19,000-ത്തിലധികം പാസ്‌പോർട്ട് അപേക്ഷകളും 38,000-ത്തോളം അറ്റസ്റ്റേഷൻ സേവനങ്ങളും കോൺസുലേറ്റ് പൂർത്തിയാക്കി. അടിയന്തര സഹായങ്ങൾക്കായി പബ്ലിക് ഗ്രീവൻസ് സിസ്റ്റം, വി.ആർ പ്രൊഡക്ഷൻ റൂം, പുതിയ സർവീസ് വിൻഡോകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രതിമാസ ഓപ്പൺ ഹൗസുകൾ, തൊഴിലാളികളെ ആദരിക്കുന്ന 'ജഷ്‌നെ മെഹനത് ശ്രം ഉത്സവ്', നിരാലംബരുടെയും തടവുകാരുടെയും മോചനത്തിനായുള്ള ഇടപെടലുകൾ എന്നിവ തുടർന്നും നടപ്പിലാക്കും.

ദേശീയ കുടുംബ ആരോഗ്യ സർവേ ഫലങ്ങൾ

ഇന്ത്യയിലെ 715 ജില്ലകളിൽ നിന്നായി 6.79 ലക്ഷം വീടുകളിൽ നടത്തിയ ആറാം ദേശീയ കുടുംബ ആരോഗ്യ സർവേ വിവരങ്ങളും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. രാജ്യത്തെ സാമൂഹിക, ആരോഗ്യ സൂചികകളിൽ വലിയ പുരോഗതിയാണ് സർവേ രേഖപ്പെടുത്തുന്നത്. വൈദ്യുതീകരണം (98.3%), ശുദ്ധജല ലഭ്യത (96.5%), സർക്കാർ ആരോഗ്യ ഇൻഷുറൻസ് (60.2%), ആശുപത്രി പ്രസവങ്ങൾ (90.6%), പൂർണ വാക്സിനേഷൻ കവറേജ് (87.1%) എന്നിവയിൽ വലിയ വർധനവുണ്ടായി. കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ 29.3 ശതമാനമായി കുറക്കാൻ കഴിഞ്ഞു. കുടുംബ തീരുമാനങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകൾ (89%), സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ളവർ (89%), സ്ത്രീകളിലെ ഇന്റർനെറ്റ് ഉപയോഗം (64.3%) എന്നിവ ഉയർന്നത് വനിതാ ശാക്തീകരണത്തിന്റെ തെളിവാണ്. ബാലവിവാഹം 20.1 ശതമാനമായി കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ വില ആവശ്യപ്പെട്ടതോടെ തർക്കം, ഉടമയെ വാഹനത്തിൽ വലിച്ചിഴച്ച് കൊലപ്പെടുത്തി, പ്രതിക്ക് 15 വർഷം കഠിന തടവ്
സൗദിയുടെ എണ്ണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം, പിന്നിൽ ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളെന്ന് അധികൃതർ