അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാര്‍ജയിലാണ് കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയയാണ് മരിച്ചത്. 51 വയസ്സായിരുന്നു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത് 5369പേര്‍, ഇവിടെമാത്രം 73പേര്‍ മരിച്ചു. യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933ആയി 28 പേര്‍മരിച്ചു.
കഴിഞ്ഞ 24മണിക്കൂറിനിടെ മുപ്പത്തിയേഴായിരം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസയിടങ്ങളില്‍ നിന്നംു അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഖത്തറില്‍ 3428പേരിലും, കുവൈത്ത് 1355, ബഹറൈന്‍ 1522, ഒമാനില്‍ 813 പേരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാകെ 7420 കൊവിഡ് ബാധിതരാണുള്ളത്.