കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരിയെ കുത്തിക്കൊന്ന സുഹൃത്തിന്റെ വധശിക്ഷ ശരിവെച്ചു

By Web TeamFirst Published May 25, 2022, 6:01 PM IST
Highlights

ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്‍തിരുന്ന രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2021ലെ റമദാന്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലെ വീട്ടില്‍ വെച്ച് എത്യേപ്യന്‍ സ്വദേശിനി, ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയെ കുത്തിക്കൊല്ലുകയായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരിയെ കുത്തിക്കൊന്ന കേസില്‍ സുഹൃത്തിന്റെ വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. ഒപ്പം ജോലി ചെയ്‍തിരുന്ന എത്യോപ്യന്‍ സ്വദേശിനിയെ തൂക്കിക്കൊല്ലാനാണ് നേരത്തെ വിചാരണ കോടതി വിധിച്ചിരുന്നത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ശിക്ഷ ശരിവെയ്‍ക്കുകയായിരുന്നു.

ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്‍തിരുന്ന രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2021ലെ റമദാന്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലെ വീട്ടില്‍ വെച്ച് എത്യേപ്യന്‍ സ്വദേശിനി, ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയെ കുത്തിക്കൊല്ലുകയായിരുന്നു.

ഗാര്‍ഹിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് വീട്ടുടമയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. തന്റെ വീട്ടിലെ രണ്ട് ജോലിക്കാരികള്‍ തമ്മില്‍ അടിപിടിയുണ്ടായെന്നും ഒരാള്‍ കൊല്ലപ്പെട്ടെന്നും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍, നോമ്പ് തുറക്കുന്ന സമയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് പൊലീസിന് ലഭിച്ചത്.

ഫര്‍വാനിയ സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അല്‍ ബലാഗ് പ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്‍തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചു. അടുക്കളയിലെ ജോലികള്‍ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇവര്‍ ആദ്യ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.

click me!