
കുവൈത്ത് സിറ്റി: കുവൈത്തിലെ സമുദ്രജലവും കുടിവെള്ളവും രാസമാലിന്യങ്ങളിൽ നിന്ന് പൂർണമായും മുക്തമാണെന്ന് പരിസ്ഥിതി പൊതു അതോറിറ്റി. കഴിഞ്ഞ ആറ് ആഴ്ചകളിലായി അതോറിറ്റി തുടർച്ചയായി നടത്തിവന്ന ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം. പരിസ്ഥിതി അതോറിറ്റിയിലെ കെമിക്കൽ ടെസ്റ്റിംഗ് വിഭാഗം ഡയറക്ടർ അബ്ദുള്ള അൽ-യതീം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ പാരിസ്ഥിതിക സാഹചര്യം സുസ്ഥിരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കടലിലെ മത്സ്യങ്ങളും കക്കവർഗ്ഗങ്ങളും കടൽത്തട്ടിലെ അവശിഷ്ടങ്ങളും പൂർണമായും സുരക്ഷിതമാണെന്ന് ടെലിവിഷൻ അഭിമുഖത്തിലൂടെ ജനങ്ങൾക്ക് ഉറപ്പുനൽകി. രാജ്യത്തെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ് സമുദ്രജലമായതിനാൽ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അതോറിറ്റി അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണമാണ് നടത്തിവരുന്നത്. വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ അതികൃത്യമായ പരിശോധനാ രീതികളാണ് നടപ്പിലാക്കുന്നത്.
ഫീൽഡ് വർക്കുകളും ആധുനിക ലാബ് പരിശോധനകളും സംയോജിപ്പിച്ചുകൊണ്ടുള്ള വിപുലമായ നിരീക്ഷണ സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കുവൈത്തിന്‍റെ വടക്കൻ, മധ്യ, തെക്കൻ സമുദ്രമേഖലകളിൽ അതോറിറ്റിയുടെ പ്രത്യേക സംഘങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. സമുദ്രജലത്തിന്റെ താപനില, ലവണാംശം, ഓക്സിജന്‍റെ അളവ്, പി.എച്ച് മൂല്യം എന്നിവ പരിശോധിക്കുന്നതിനായി പ്രത്യേക സാമ്പിളുകൾ ശേഖരിച്ച് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam